തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ബിജെപി എം പി സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു അതീവ രഹസ്യമായുള്ള ചോദ്യം ചെയ്യല്‍. പൂരം അലങ്കോലമായതായി അറിയിച്ചത് ബി.ജെ.പി പ്രവര്‍ത്തകരെന്നാണ് സുരേഷ് ഗോപിയുടെ മൊഴി. കേസില്‍ അന്വേഷണസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
തൃശ്ശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപങ്ങള്‍ നേരത്തെ സുരേഷ് ഗോപിക്കെതിരെ ഉയര്‍ന്നിരുന്നു.
Also Read :രജിസ്ട്രാറായി ഡോ കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി; വി സിക്ക് തിരിച്ചടി
വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന പൂരനഗരിയിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സ് ദുരുപയോഗം ചെയ്താണ് സുരേഷ് ഗോപി എത്തിയത്. ഇക്കാര്യങ്ങളും വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു. പൂരം അലങ്കോലമായതില്‍ സുരേഷ് ഗോപിക്ക് പങ്കുണ്ട് എന്ന നിലയിലും പരാതികള്‍ ഉയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ എം പിയെ ചോദ്യം ചെയ്തത്.
തിരുവനന്തപുരത്ത് അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. പൂരം അലങ്കോലമായത് താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മുന്‍പാകെ നല്‍കിയ മൊഴി. പ്രശ്‌നമുണ്ടായ കാര്യം അറിയിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍ ആണെന്നും മൊഴി നല്‍കിയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലാണ്. ചോദ്യം ചെയ്യലുകളും മൊഴിയെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തില്‍ എ.ഡി.ജി.പി എച്ച് വെങ്കിടേഷ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

