
സംസ്ഥാന സർക്കാരിന്റെ വിഷന്‍ 2031ന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവര സാങ്കേതിക രംഗത്തെ വളര്‍ച്ചയും ലക്ഷ്യങ്ങളും ചർച്ചചെയ്യാനായി വികസന സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 28ന് കൊച്ചിയിലാണ് ഐടി വകുപ്പിന്റെ നേതൃത്വത്തിൽ റികോഡ് കേരള 2025 എന്ന പേരിൽ സംസ്ഥാനതല വികസന സെമിനാർ സംഘടിപ്പിക്കുന്നത്.
28ന് രാവിലെ 9 മണിക്ക് കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന സെമിനാറില്‍ നയരൂപകർത്താക്കളും, വ്യവസായികളും സംരംഭകരും ടെക്‌നോളജി വിദഗ്ധരും പങ്കെടുക്കും. റികോഡ് കേരള 2025 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 2031 ലക്ഷ്യം വച്ചുള്ള സംസ്ഥാനത്തിന്റെ ഐ ടി റോഡ്‍മാപ്പും ചടങ്ങിൽ പുറത്തിറക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ ഇന്‍ഫോപാര്‍ക്ക് വികസിപ്പിച്ച പ്രീമിയം കോ-വര്‍ക്കിംഗ് സ്‌പേസ് ആയ ഐ ബൈ ഇന്‍ഫോപാര്‍ക്കിൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു ഐഎഎസ് വകുപ്പിന്റെ നേട്ടങ്ങളും മുന്നോട്ടുള്ള പദ്ധതികളും അവതരിപ്പിക്കും.
തുടർന്ന് വിവിധ സെഷനുകളിലായി ഡിജിറ്റല്‍ ഗവര്‍ണന്‍സ്, ടെക്‌നോളജി ഇന്നവേഷന്‍, എന്റര്‍പ്രണര്‍ഷിപ്പ്, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. നവകേരളം ലക്ഷ്യം വച്ചുള്ള ഐടി, പരിസ്ഥിതി, ഇ-ഗവര്‍ണന്‍സ് മോഡലുകള്‍, സ്റ്റാര്‍ട്ടപ്പ് കൂട്ടായ്മകള്‍, ടെക്നോപാര്‍ക്ക്–ഇന്‍ഫോപാര്‍ക്ക്–സൈബര്‍പാര്‍ക്ക് വികസനം തുടങ്ങിയ വിഷയങ്ങളും സെമിനാറില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. ഐ ടി പ്രൊഫഷണലുകള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവർക്കാണ് റികോഡ് കേരള 2025 ൽ പങ്കെടുക്കാൻ അവസരമുള്ളത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.recodekerala.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

