മുതിർന്ന മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിനെതിരായ നടപടിയെ അപലപിച്ച് വേക്ക് അപ്പ് കേരളം. കേരളത്തിലെ സാമൂഹിക പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന പ്രമുഖ മാധ്യമപ്രവർത്തകരിൽ ഒരാളായ ആർ രാജഗോപാലിനെതിരെ സ്വീകരിച്ച നടപടി എസ്ഐആറിലെ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വേക്ക് അപ്പ് കേരള പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
രാജഗോപാലിനെ പോലൊരു വ്യക്തിയ്ക്ക് ഇത്തരത്തിലുള്ള നടപടി നേരിടേണ്ടി വന്നെങ്കിൽ സമൂഹത്തിലെ മറ്റു സാധാരണക്കാരായ ആളുകളുടെ അവസ്ഥ മറിച്ചായിരിക്കില്ല. എസ്ഐആറുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്. പശ്ചിമ ബംഗാളിൽ മാത്രമായി 90 ലക്ഷം ആളുകളുടെ പേരാണ് എസ്ഐആറിലൂടെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് 30 ലക്ഷത്തോളം കേസുകൾ ഇപ്പോഴും തീർപ്പായിട്ടില്ല.
വിവിധ സംസ്ഥാനങ്ങളിലായി നിരവധി ആളുകളാണ് ഇത്തരത്തിൽ അവകാശ നിഷേധത്തിന് ഇരയായത്. ഈ നിയമനടപടിയിലൂടെ ക്ഷേമ ആനുകൂല്യങ്ങളും, റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളും ജനങ്ങൾക്ക് ലഭിക്കാതാവുന്നു. സ്വന്തം ജന്മനാട്ടിൽ നിന്ന് നീക്കം ചെയ്യപ്പെടുമോയെന്ന ഭയത്തിൽ ജീവിക്കേണ്ടി വരുന്ന നിരവധി ആളുകളുണ്ട്. ഇവയെല്ലാം എസ്ഐആർ നടപ്പിലാക്കിയതിന്റെ പരിണിതഫലമാണ്.
ഈ പ്രക്രിയ സൃഷ്ടിച്ച മാനസിക സമ്മർദ്ദം മൂലം ജീവൻ നഷ്ടപ്പെട്ട കേസുകളും നിരവധിയാണ്. വോട്ടർ പട്ടിക പരിഷ്കരണം എന്നതിനപ്പുറത്ത് ആളുകളുടെ ജനാധിപത്യ ഇടപെടലിനെയും മൗലിക പൗരത്വ അവകാശങ്ങളെയും ഇല്ലായ്മ ചെയ്യുന്ന നടപടി കൂടിയാണ്. പൊതുവിശ്വാസം ശക്തിപ്പെടുത്തുന്നതിന് പകരം ജനങ്ങളിൽ ഭിന്നതയുണ്ടാക്കുകയാണ് ഈ നടപടിയിലൂടെ കേന്ദ്രം ചെയ്യുന്നത്. കൂടാതെ വോട്ട് ചെയ്യാനും യാത്ര ചെയ്യാനുമുള്ള ഒരു സാധാരണ മനുഷ്യന്റെ അവകാശങ്ങളെ തീർത്തും ഇല്ലാതാക്കുകയും ചെയ്യുന്നു.
അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ അടിയന്തര നടപടി കൈകൊള്ളണമെന്ന് വേക്ക് അപ്പ് കേരള ആവശ്യപ്പെട്ടു. പ്രൊ. കെ സച്ചിദാനന്ദൻ, പ്രൊ. സാറാ ജോസഫ്, ഡോ. എസ് ഫൈസി, റഫീഖ് അഹമ്മദ്, അൻവർ അലി, എന്നിങ്ങനെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരാണ് വേക്ക് അപ്പ് കേരളയിലൂടെ രംഗത്ത് വന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

