പക്ഷികൾ തമ്മിലുള്ള പ്രശ്നത്തിൽ ഒടുവിൽ മനുഷ്യന് ഇടപെടേണ്ടി വന്നു. ബ്രിട്ടണില്‍ ആണ് സംഭവം. സ്ട്രാറ്റ്‌ഫോര്‍ഡ്-അപ്പോണ്‍-അവണിലെത്തിയ ഒരു കറുപ്പന്‍ അരയന്നമാണ് സ്ഥലത്തെ വില്ലനായി മാറിയത്. ഓസ്‌ട്രേലിയയിലാണ് ഈ ഇനം അരയന്നത്തെ കണ്ടുവന്നിരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടണിലെ ഗ്രാമത്തിലേക്ക് ഈ ബ്ലാക്ക് സ്വാന്‍ എത്തുന്നത്. അധികമിവിടെ കാണാത്ത ആ സെലിബ്രിറ്റിയെ കാണാൻ അയല്‍പ്രദേശങ്ങളില്‍ നിന്നും ആളുകൾ എത്തി. റെജി എന്നാണ് നാട്ടുകാര്‍ പക്ഷിയ്ക്ക് ഇട്ട പേര്. പക്ഷെ വൈകാതെ ‘മിസ്റ്റര്‍ ടെര്‍മിനേറ്റര്‍’ എന്ന വിളിപ്പേര് റെജിയ്ക്ക് വീണു.
വ്യത്യസ്തമായ ശരീരഘടനയും കറുത്ത നിറത്തിലുള്ള തൂവലുകളും ആണ് ഇവയ്ക്ക് ഉണ്ടായിരുന്നത്. ഇതുമാത്രമല്ല, പ്രദേശത്തെ മുഴുവന്‍ തന്റെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ റെജിയുടെ ഭാഗത്ത് നിന്നുമുണ്ടായി. സ്ട്രാറ്റ്‌ഫോര്‍ഡില്‍ 60 വെളുത്ത മ്യൂട്ട് അരയന്നങ്ങള്‍ ഉണ്ടായിരുന്നു. അരയന്നങ്ങളുടെ സ്പീഷീസിലെ മറ്റുള്ളവയോ പോലെ ശബ്ദങ്ങളുണ്ടാക്കാത്തതിനാലാണ് ഈ വിഭാഗം മ്യൂട്ട് സ്വാന്‍സ് എന്ന് അറിയപ്പെടുന്നത്. ഇവയെ ബാധിക്കുന്ന തരത്തിലേക്ക് മിസ്റ്റര്‍ ടെര്‍മിനേറ്റർ നടക്കാൻ തുടങ്ങി.
ALSO READ: സനേ തകായിച്ചി ജപ്പാനിൽ ചരിത്രമെഴുതുമോ? ആദ്യ വനിതാ പ്രധാനമന്ത്രിയാകുമെന്ന് റിപ്പോർട്ട്
ചില അരയന്നങ്ങളെ വെള്ളത്തില്‍ മുക്കാനും അടയിരിക്കുന്ന പക്ഷികളെ ശല്യപ്പെടുത്താനും തുടങ്ങിയതായിരുന്നു ആദ്യം. ചില അരയന്നങ്ങളെയും കുഞ്ഞുങ്ങളെയും ആക്രമിക്കാനും അവയുടെ പ്രദേശം കീഴ്‌പ്പെടുത്താനും കൂടി റെജി പണി തുടങ്ങിയതോടെ പരിസ്ഥിത വകുപ്പും പ്രവര്‍ത്തകരും ഇടപെടുകയായിരുന്നു.
അരയന്നങ്ങളുടെ വാര്‍ഡനായ സിറില്‍ ബെന്നിസിന്റെ നേതൃത്വത്തില്‍ ഏറെ ശ്രമപ്പെട്ട് ബ്ലാക്ക് സ്വാനെ പിടികൂടി. നിലവില്‍ പ്രദേശത്തെ ഒരു പാര്‍ക്കിലാണ് ‘മിസ്റ്റര്‍ ടെര്‍മിനേറ്റര്‍’. വൈകാതെ തന്നെ ഡേവണിലെ ഡ്വാളിഷ് വാട്ടര്‍ഫൗള്‍ സെന്ററിലേക്ക് റെജിയെ മാറ്റും.
ആദ്യം റെജി ഏറെ അസ്വസ്ഥനായിരുന്നു എന്നും എന്നാല്‍ പിന്നീട് ശാന്തനായെന്നും സിറില്‍ പറയുന്നു. എന്തായാലും പ്രദേശത്തെ വെള്ള അരയന്നങ്ങള്‍ക്ക് ഇതോടെ അല്‍പം ആശ്വാസമായി കാണും എന്നാണ് എല്ലാവരും പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

