കൊവിഡ് കണക്കിൽ ഞാൻ ഇന്നലെ എന്തോ തെറ്റ് പറഞ്ഞെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചു. തുടക്കത്തിൽ മൂന്ന് ടെസ്റ്റ് നെഗറ്റീവായാൽ മാത്രമേ നേരത്തെ ആളുകളെ വീട്ടിലേക്ക് വിട്ടിരുന്നുള്ളു. ഇപ്പോൾ ഒരു ടെസ്റ്റ് നടത്തിയാൽ തന്നെ രോഗമുക്തി ഉറപ്പാക്കി വീട്ടിൽ വിടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹം ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്. കൊവിഡ് മുക്തി ഉറപ്പാക്കാനുള്ള മാനദണ്ഡം മാറ്റിയ കാര്യം നേരത്തെ ഈ വാർത്താസമ്മേളനത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നു.
അതാണ് അദ്ദേഹം ഇപ്പോൾ പുതിയ കാര്യമായി അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് പലവട്ടം പരിശോധന നടത്തിയാണ് രോഗികളെ ഡിസ്ചാർജ് ചെയ്തിരുന്നത്. ഇംഗ്ലണ്ടിൽ നിന്നും വന്ന ആറന്മുള സ്വദേശിക്ക് 22 തവണയാണ് കൊവിഡ് ടെസ്റ്റ് ചെയ്തത്. 41 ദിവസം അദ്ദേഹത്തിന് കൊവിഡ‍് ചികിത്സ നൽകി.
പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ കൊവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസം കഴിഞ്ഞാണ്. കേരളത്തിൻ്റെ റിക്കവറി റേറ്റ് മറ്റു സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞതും അതിനാലാണ്.
പരിശോധനഫലം നെഗറ്റീവാകാതെ കേരളത്തിൽ ഒരു രോഗിയേയും ഡിസ്ചാർജ് ചെയ്യുന്നില്ല. അദ്ദേഹം അത് കേട്ടിട്ടില്ല എന്ന് കരുതുന്നില്ല. എന്നാൽ കേൾക്കാത്ത മട്ടിൽ ഞാൻ നുണ പറഞ്ഞെന്നും അദ്ദേഹം പുതുതായി എന്തോ കണ്ടെത്തിയതും കാണിക്കാനാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കിൽ ഫലിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സാങ്കേതികവിദ്യ പുരോഗമിച്ചതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ആർക്കും എപ്പോഴും പരിശോധിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here