ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ്; 100ലേറെ പേര്‍ പരാതിയുമായി രംഗത്ത്; തട്ടിപ്പ് നടന്നിട്ടില്ലെന്നും സിവില്‍ കേസാണെന്നും എം സി കമറുദ്ദീൻ എംഎൽഎ

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ 100 ലേറെ എം സി കമറുദ്ദീൻ എംഎൽഎയ്ക്കെതിരെ പരാതിയുമായി രംഗത്ത്. 400 ലേറെപ്പേരാണ് തട്ടിപ്പിന് ഇരയായത്. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് തങ്ങ‍ളെ പറ്റിച്ചുവെന്ന തരത്തില്‍ നിരവധി പരാതികളാണ് എംഎല്‍എക്കെതിരെ ഉയര്‍ന്ന് വരുന്നത്.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമായി സൃഷ്ടിച്ചതാണെന്നും ഒരു തട്ടിപ്പ് നടന്നിട്ടില്ലെന്നും ഇത് സിവില്‍ കേസാണെന്നും കോടതിയെയാണ് സമീപിക്കേണ്ടതെന്നുമാണ് കമറുദ്ദീന്‍ എംഎല്‍എയുടെ പ്രതികരണം.

ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ പരാതിയിലാണ്‌ നിലവില്‍ കേസ്‌ എടുത്തിട്ടുളളത്.

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം സി ഖമറുദ്ദീൻ എംഎൽഎ, മാനേജിങ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കമ്പനിയുടെ മറവിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.

ഫാഷൻ ഗോൾഡിന്റെ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി. കഴിഞ്ഞ വർഷം ആഗസ്ത് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിട്ടില്ല.

പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ്‌ നിക്ഷേപകർ പരാതിയുമായി നൽകിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയതെന്നാണ്‌ ആരോപണം. 800 ഓളം നിക്ഷേപകരുണ്ടായിരുന്ന ഫാഷൻ ഗേൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു.

കാഞ്ഞങ്ങാട്ടെ സി ഖാലിദ് (78 ലക്ഷം), മദ്രസ അധ്യാപകൻ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുൾ ബാഷിർ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടക വീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ പി നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ കെ സൈനുദ്ദീൻ (15 ലക്ഷം) എന്നിവരാണ്‌ പരാതി നൽകിയത്‌.

ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപ്പന നടത്തിയിരുന്നു.

വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിലും എംഎൽഎ ആരോപിതനായിരുന്നു. ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി എംഎൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ്‌ ട്രസ്‌റ്റ്‌ രഹസ്യമായി രജിസ്‌റ്റർ ചെയ്‌തു സ്വന്തമാക്കുകയായിരുന്നു. വിവാദമായപ്പോൾ ആ ഭൂമി തിരിച്ചു നൽകി. വഖഫ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here