തൃശൂരില്‍നിന്ന് ‘യുവതിയായ’ കാമുകിയെ കാണാന്‍ യുവാവ് കാസര്‍ഗോഡ് എത്തി; കാമുകിയെ കണ്ടതോടെ കത്തി വീശി

ഇരുപതുകാരിയെന്ന വ്യാജേന കാസര്‍ഗോഡ് കുമ്പളയിലെ സ്ത്രീയും തൃശൂരിലെ യുവാവും സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്ക് വളര്‍ന്നതോടെ സ്ത്രീ യുവാവില്‍നിന്ന് പലപ്പോഴായി പണം കൈപ്പറ്റി.

ഇതിനിടെയാണ് യുവാവിന് കാമുകിയെ നേരില്‍ കാണാന്‍ ആഗ്രഹം തോന്നിയത്. അങ്ങനെ കഴിഞ്ഞദിവസം യുവാവും സുഹൃത്തും ബൈക്കില്‍ തൃശൂരില്‍നിന്ന് കാസര്‍ഗോഡേക്ക് പുറപ്പെട്ടു.

ബേക്കല്‍ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് കുമ്പളക്കാരി കാമുകിയും എത്തി. പര്‍ദയണിഞ്ഞെത്തിയ കാമുകിയുടെ മുഖം കാണണമെന്ന് യുവാവിന് ആഗ്രഹം. എന്നാല്‍ സ്ത്രീ ആദ്യം സമ്മതിച്ചില്ല. തുടര്‍ന്ന് കബളിപ്പിക്കപ്പെടുകയാണോയെന്ന് സംശയം തോന്നി. അങ്ങനെയാണ് 50 വയസ് പ്രായമുള്ള സ്ത്രീയാണ് ഇരുപതുകാരിയെന്ന വ്യാജേന തന്നെ പറ്റിച്ചതെന്ന് യുവാവിന് മനസിലായത്.

ഇതോടെ ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി ചോദിച്ചു.

ഇതേ ചൊല്ലിയുള്ള വാക്തര്‍ക്കത്തിനിടയില്‍ യുവാവ് കത്തി വീശി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. സ്ത്രീക്ക് പരാതി ഇല്ലാത്തതിനാല്‍ യുവാക്കളുടെ പേരില്‍ മുഖാവരണം ധരിക്കാത്തതിനടക്കം കേസെടുത്ത് വിട്ടയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here