വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം; ട്വീറ്റുകള്‍ പിന്‍വലിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

വ്യാപക വിമര്‍ശങ്ങളെത്തുടര്‍ന്ന് വിവാദ പരാമര്‍ശം പിന്‍വലിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ.മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് വര്‍ധിക്കുന്നുവെന്ന പരാമര്‍ശമാണ് വ്യാപക വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് രേഖ ശര്‍മ്മ പിന്‍വലിച്ചത്. 2012 ലും 2014 ലും ഇവര്‍ നടത്തിയ ചില ട്വീറ്റുകളാണ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും സ്ത്രീകളെയും ആക്ഷേപിക്കുന്ന രീതിയില്‍ നിരവധി ട്വീറ്റുകള്‍ രേഖ ശര്‍മ്മയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം ട്വീറ്റുകള്‍ കൂട്ടത്തോടെ അക്കൗണ്ടില്‍ നിന്ന് ഒഴിവാക്കിയതായാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്ര ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ലൗ ജിഹാദ് കൂടുന്നുവെന്ന രേഖ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്ര ഗവര്‍ണറായ ഭഗത് സിംഗ് കോഷ്യാരിയും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും തമ്മില്‍ ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയത്. അടുത്തിടെ വിവാദമായ തനിഷ്‌ക് പരസ്യവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ലൗ ജിഹാദിനെപ്പറ്റിയും ഇരുവര്‍ക്കുമിടയില്‍ സംസാരം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് കേസുകള്‍ വര്‍ദ്ധിക്കുന്ന വിഷയം രേഖ ശര്‍മ്മ ചര്‍ച്ചയില്‍ ഉന്നയിച്ചെന്നും സമ്മതത്തോടെയുള്ള ഇന്റര്‍-ഫെയ്ത്ത് വിവാഹങ്ങളും ലൗ ജിഹാദും തമ്മില്‍ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞുവെന്നും രണ്ടാമത്തെ വിഷയത്തില്‍ വളരെ ശ്രദ്ധ ആവശ്യമാണെന്നും രേഖ പറഞ്ഞുവെന്ന് പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരുവരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പരാമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ വനിതാ സുരക്ഷയും, കൊവിഡ് സെന്ററുകളും, ലൗ ജിഹാദ് കേസുകളിലെ വര്‍ധനവിനെപ്പറ്റിയുമാണ് ചര്‍ച്ച നടന്നതെന്നായിരുന്നു അധ്യക്ഷയുടെ ട്വീറ്റ്.

എന്നാല്‍ ഈ ട്വീറ്റിനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തി. ഇത്തരം മനോഭാവമുള്ളവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ യോഗ്യയല്ലെന്ന തരത്തില്‍ നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. ഇതോടെയാണ് അധ്യക്ഷയുടെ പഴയ ട്വീറ്റുകളടക്കം ഡിലീറ്റ് ചെയ്തത്. അതേസമയം ലൗ ജിഹാദ് ചര്‍ച്ചകള്‍ക്കെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

തീവ്ര വലതുപക്ഷ ഗ്രൂപ്പുകളാണ് ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത്. മുസ്‌ലിം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള ബന്ധത്തെ ലക്ഷ്യം വെച്ചാണ് ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത്. ഇത്തരം ബന്ധങ്ങളെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നാണ് ഈ വിഭാഗത്തിന്റെ വാദം. എന്നാല്‍ നിലവിലുള്ള നിയമപ്രകാരം ലൗ ജിഹാദ് എന്ന പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഒരു കേന്ദ്ര ഏജന്‍സിയും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്ര ഗവര്‍ണറുമായുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ചര്‍ച്ചയും അവര്‍ പോസ്റ്റ ചെയ്ത ട്വീറ്റുകളും വിവാദമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News