മഹാരാഷ്ട്രയിൽ തുറന്ന പോരുമായി ബി ജെ പിയും ശിവസേനയും. ശിവസേന എം എൽ എ പ്രതാപ് സർനായക്കിനെതിരെയുള്ള നടപടികൾക്ക് പുറകെ ശിവസേനാ നേതാവ് സഞ്ജയ് റൗത്തിന്റെ ഭാര്യക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരിക്കയാണ്. ഇതിന് പുറകെയാണ് മുംബൈയിലെ ഇ ഡി ഓഫീസിന് മുന്നിൽ ‘ബി.ജെ.പി പ്രാദേശിക കാര്യാലയം’ എന്ന ബാനർ വലിച്ചു കെട്ടി ശിവസേന പ്രവർത്തകർ പ്രതികരിച്ചത്
വിമർശനം ഉന്നയിക്കുന്നവരേയും പ്രതിപക്ഷത്തെയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ വേട്ടയാടുന്നുവെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗത് പറയുന്നത്. മുംബൈയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിന് മുന്നിൽ ‘ബി.ജെ.പി പ്രാദേശിക കാര്യാലയം എന്ന ബാനർ സ്ഥാപിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു ശിവസേന നേതാവ്
ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തുടങ്ങിയതാണ് ബി ജെ പിയും ശിവസേനയും തമ്മിലുള്ള വടംവലി. തുടർന്ന് നടി കങ്കണ റണൗത്തിന്റെ വിഷയത്തോടെ ഇരു പാർട്ടികളും തമ്മിൽ തുറന്ന പോരായി. ശിവസേന എം എൽ എ പ്രതാപ് സർനായകിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ നടപടികൾ ഉണ്ടായതിന് പുറകെയാണ് ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഭാര്യക്കും ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഇതാണ് ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്.
എന്നാൽ കേസുമായി ബന്ധപ്പെട്ട് ഭാര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനോട് എന്തിനാണ് സഞ്ജയ് റൗത് വികാരഭരിതനായി പ്രതികരിക്കുന്നതെന്നാണ് ബി ജെ പി നേതാവ് കിരിത് സോമയ്യ ചോദിക്കുന്നത്
ഇഡിയിലൂടെ സമ്മർദ്ദം ചെലുത്തി മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയെന്നാണ് സഞ്ജയ് റൗത് ഇതിനോട് പ്രതികരിച്ചത് . സ്വയം വിശ്വാസ്യത തകര്‍ത്തു കൊണ്ടിരിക്കുന്ന അന്വേഷണ ഏജന്‍സിയായി ഇ.ഡി മാറിക്കഴിഞ്ഞുവെന്നും സഞ്ജയ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here