രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ആർ.ടി-പി.സി.ആർ പരിശോധനയ്ക്ക് കൂടിയ നിരക്കുകൾ ഈടാക്കുന്നത് സംബന്ധിച്ച വിഷയം ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ന്യായവും നീതിയുക്തവുമായ ഏകീകൃത നിരക്കുകൾ ആർ.ടി-പി.സി.ആർ ടെസ്റ്റിനും റാപിഡ് ആർ.ടി-പി.സി.ആർ ടെസ്റ്റിനും ബാധകമാക്കുന്നതിനു വേണ്ട ചട്ടങ്ങൾ ഗവൺമെന്റ് എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ സ്ഥിതി പരിശോധിക്കുകയാണെങ്കിൽ വിവിധ സംസ്ഥാന സർക്കാരുകൾ ഓപ്പറേറ്റ് ചെയ്യുന്ന എയർപോർട്ടുകളെക്കാൾ ഇരട്ടിയിലധികം ചാർജ് സ്വകാര്യമേഖല കൈകാര്യം ചെയ്യുന്ന ചില വിമാനത്താവളങ്ങളിൽ ഈടാക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്വകാര്യ എയർപോർട്ട് ഓപ്പറേറ്റർമാർ ടെസ്റ്റിങ് ഏജൻസികളിൽ നിന്ന് 30 മുതൽ 35 ശതമാനം വരെ വരുമാന വിഹിതം പങ്കിടുന്നതുകൊണ്ടാണ് ഇപ്രകാരം ഉയർന്ന നിരക്കുകൾ ടെസ്റ്റുകൾക്ക് ഈടാക്കേണ്ടി വരുന്നത് എന്ന ആക്ഷേപം ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്.
കൂടാതെ രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ രാജ്യത്തെമ്പാടും ആർ.ടി-പി.സി.ആർ ടെസ്റ്റിന്റെ പേരിൽ നടക്കുന്ന കൊള്ളയെക്കുറിച്ചും ജോൺ ബ്രിട്ടാസ് എംപി ചോദ്യം ഉന്നയിക്കുകയുണ്ടായി. മറ്റ് രാജ്യങ്ങളിലെ പോലെ ഇന്ത്യയിലെമ്പാടും ആർ.ടി-പി.സി.ആർ നിരക്കുകളിൽ കുറവ് വരുത്തി ഏകീകരിക്കുകയോ അല്ലെങ്കിൽ സൗജന്യമായി നൽകുകയോ ചെയ്യുവാൻ ഗവൺമെന്റ് തയ്യാറുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു.
കൂടാതെ പി.എം.കെയർ ഫണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ വിനിയോഗിക്കാത്ത സാഹചര്യത്തിൽ പ്രസ്തുത തുക ഇപ്രകാരമുള്ള ടെസ്റ്റുകൾ സൗജന്യമായി ചെയ്യുന്നതിന് വേണ്ടി ചെലവഴിക്കുവാൻ ഗവൺമെന്റ് തയ്യാറാണോ എന്ന വിഷയവും ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ ഒരു മറുപടി നൽകാതെ ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ പ്രസ്തുത ടെസ്റ്റുകൾ സൗജന്യമാണ് എന്ന മറുപടി മാത്രമാണ് ആരോഗ്യമന്ത്രി രാജ്യസഭയിൽ നൽകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here