ബിൽക്കീസ് ബാനു കേസ് ; നീതിന്യായവ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്ന നടപടി തിരുത്താൻ മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടേണ്ടതാണ് : എം എ ബേബി

ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇന്ത്യയിലെ പൊതുപ്രവർത്തകരായ നിരവധിപേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്ന ഈ നടപടി തിരുത്താൻ നരേന്ദ്ര മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടേണ്ടതാണ് എന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു . പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ …

2002ൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ നടന്ന ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും മനുഷ്യത്വരഹിതമായ സംഭവങ്ങളിലൊന്നു നടന്നത് ബിൽക്കീസ് ബാനുവിൻറെ വീട്ടിലാണ്. ബിൽക്കീസ് അന്ന് അഞ്ചുമാസം ഗർഭിണിയായിരുന്ന ഒരു ഇരുപത്തൊന്നുകാരി. അവരുടെ കുടുംബത്തിലെ പതിനാലുപേരെയാണ് ബിൽക്കീസിൻറെ കൺമുന്നിലിട്ട് കൊന്നുകളഞ്ഞത്. അവരുടെ മൂന്നുവയസ്സുള്ള മകൾ സലേഹയുടെ തല ഒരു പാറയിലിടിച്ചു ചതച്ചു കൊന്നു. ബിൽക്കീസിനെ കൂട്ടബലാത്സംഗം ചെയ്തു ചാവാൻ വിട്ടിട്ടാണ് ആ നരാധമർ പോയത്.
നിരവധി പെണ്ണുങ്ങൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ഈ കുടുംബത്തിൽ അതിജീവിച്ച പ്രായപൂർത്തിയായ ഏകവ്യക്തി ബിൽക്കീസ് ആയിരുന്നു. ബിൽക്കീസ് ബാനു ഈ കൊടുംക്രൂരതയ്ക്കെതിരെ നീതിപീഠത്തിനുമുന്നിൽ പതറാതെ നിന്നു. ഈ ഹീനകൃത്യം ചെയ്ത എല്ലാവരെയും 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ ശിക്ഷ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും ചെയ്തു.
ആഗസ്റ്റ് പതിനഞ്ചിന് സ്ത്രീകളുടെ അവകാശം, അഭിമാനം, നാരീശക്തി എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി ദില്ലിയിലെ ചെങ്കോട്ടയിൽ പ്രസംഗിച്ച അന്നു തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച വാർത്ത പുറത്തുവരുന്നത്. നരേന്ദ്ര മോദി എന്തെങ്കിലും പറഞ്ഞാൽ അതിനെതിർ ദിശയിൽ എന്തെങ്കിലും ചെയ്തിട്ടായിരിക്കും പ്രസംഗം എന്നത് ഒരു പതിവാണ്. തടവിൽ കിടക്കുന്ന പ്രതികളിൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ശിക്ഷാകാലത്തിൽ ഇളവ് നല്കി വിട്ടയക്കരുത് എന്ന ഗുജറാത്ത് സർക്കാരിൻറെ തന്നെ നയത്തിനെതിരെയാണ് ഈ വിട്ടയയ്ക്കൽ.
ഈ വിട്ടയയ്ക്കലിനെ ന്യായീകരിച്ചുകൊണ്ട് ഈ പതിനൊന്നു കുറ്റവാളികളെ വിട്ടയയ്ക്കാൻ തീരുമാനിച്ച സമിതിയിലെ അംഗമായിരുന്ന ബിജെപി എംഎൽഎ സി കെ റാവുൾജി പിടിഐയോട് പറഞ്ഞതാണ് ബിജെപിയുടെ മനസ്സിലിരുപ്പ് ശരിക്ക് പുറത്തുവിടുന്നത്, “ഞങ്ങൾ ജയിലറോട് ചോദിച്ചപ്പോൾ പറഞ്ഞത്, തടവിൽ അവരുടെ പെരുമാറ്റം നല്ലതായിരുന്നു എന്നാണ്… കൂടാതെ (ശിക്ഷയനുഭവിക്കുന്നവരിൽ ചിലർ) ബ്രാഹ്മണരാണ്. അവർ നല്ല സംസ്കാരം (മൂല്യങ്ങൾ) ഉള്ളവരാണ്.”
ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇന്ത്യയിലെ പൊതുപ്രവർത്തകരായ നിരവധിപേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്ന ഈ നടപടി തിരുത്താൻ നരേന്ദ്ര മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News