ആരാണ് മാഗ്‌സസെ എന്ന് പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ വന്‍ തോതില്‍ അടിച്ചമര്‍ത്തിയ എറ്റവും വലിയ കമ്യൂണിസ്റ്റ് വിരോധിയായിരുന്നു മാഗ്‌സസെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ മാഗ്സെസെ പുരസ്‌കാരം നിരസിച്ചിരുന്നു. സിപിഐഎം തീരുമാനം അനുസരിച്ചാണ് പുരസ്‌കാരം നിരസിച്ചത്. റമണ്‍ മാഗ്‌സസെയുടെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ് പുരസ്‌കാരം നിരസിക്കാനുള്ള കാരണം.
ആരോഗ്യരംഗത്തെ മുന്നേറ്റം കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്നും വ്യക്തി അധിഷ്ഠിതമല്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
മഗ്‌സസെ അവാർഡ് നിരസിച്ചതിൽ താരതമ്യത്തിന്‍റെ ആവശ്യമില്ല, ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്; ശൈലജ ടീച്ചർ
സിപിഐഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണ് മഗ്‌സസെ അവാര്‍ഡ് നിരസിച്ചതെന്ന് കെ.കെ.ശൈലജ ടീച്ചർ. അവാര്‍ഡ് കമ്മറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടി ആശയങ്ങളോട് ചേർന്ന് നിൽക്കാത്ത മഗ്സസെ പേരിലുള്ള അവാർഡ് നിരസിച്ചതിൽ താരതമ്യത്തിന്‍റെ ആവശ്യമില്ലെന്നും ശൈലജ ടീച്ചർ തിരുവനന്തപുരത്ത് പറഞ്ഞു.
മഗ്‌സസെ അവാര്‍ഡിനായി മുന്‍ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടുണ്ടും അവാർഡ് നിരസിച്ചതിന് പിന്നില്‍ സിപിഐഎമ്മിന്‍റെ ഇടപെടലുകൾ ആണെന്ന വ്യാജ പ്രചരണങ്ങൾ ആയിരുന്നു രാവിലെ മുതൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. എന്നാൽ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ട് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ രംഗത്തെത്തി.താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ജ്യോതി ബസു പ്രധാനമന്ത്രിപദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്‍മെന്റ് എന്നനിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കോവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മറ്റി അറിയിച്ചതെന്നും കെ.കെ.ശൈലജ പറഞ്ഞു.
കെ.കെ.ശൈലജയ്ക്ക് മഗ്സസെ പുരസ്‌കാരം ലഭിച്ചിട്ടും സ്വീകരിക്കുന്നത് സിപിഐഎം പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലക്കിയിരുന്നു. നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ മഗ്സസെ ഫൗണ്ടേഷനെ അറിയിക്കുകയായിരുന്നു.
ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് സിപിഐഎം വിലയിരുത്തിയത്. നിപയ്ക്കും കോവിഡ് മഹാമാരിയ്ക്കും എതിരായ പ്രതിരോധങ്ങള്‍ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ വ്യക്തിഗത ശേഷിയുടെ പേരില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം നിലപാട് സ്വീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here