വിഴിഞ്ഞം പദ്ധതി ഒരു മന്ത്രിക്കും എംഎല്‍എക്കും വീട്ടില്‍ കൊണ്ടുപോകാന്‍ വേണ്ടിയല്ല എന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സര്‍ക്കാരിന് താഴാവുന്നതിന് ഒരു പരിധിയുണ്ടെന്നും അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം – സെമിനാറും വിദഗ്ധ സംഗമവും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത് സമരമല്ല, സമരത്തിന് പകരമുള്ള മറ്റെന്തോ ആണ്. ഒരു രാജ്യത്തിന് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹം കുറ്റമായി കണക്കാക്കേണ്ടതാണ്. പ്രശ്‌നത്തെ പഠിച്ചു കൊണ്ടും പരിഹാര നിര്‍ദ്ദേശങ്ങളും ആയാണ് സര്‍ക്കാര്‍ മുന്നോട്ടു പോയിട്ടുള്ളത്. ഒരു മത്സ്യത്തൊഴിലാളിയുടെയും കണ്ണുനീര്‍ വീഴാന്‍ ഈ സര്‍ക്കാര്‍ അനുവദിക്കില്ല. അതില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ട
ഈ പോര്‍ട്ട് എന്തായാലും വരും.ദേശീയപാത വികസനം, എയര്‍പോര്‍ട്ടുകളുടെ വിപുലീകരണം, ഗെയില്‍ പെപ്പ് ലൈന്‍ ഉള്‍പ്പെടെ വികസന പ്രവൃത്തിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഈ നാട് കണ്ടതാണ്. ഹാപ്പിനക്‌സ് ഇന്‍ഡക്‌സിലേക്കാണ് കേരളം പോകുന്നത്. സന്തോഷത്തോടെ ജീവിക്കുന്ന നാടാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കി സമരത്തില്‍ നിന്നും പിന്മാറണം-മന്ത്രി വി അബ്ദുറഹിമാന്‍
കുറച്ച് ആളുകള്‍ വിചാരിച്ചാല്‍ നാടിന്റെ വികസനം തടസപ്പെടുമെങ്കില്‍ ഇവിടെ സര്‍ക്കാര്‍ ഒന്നും വേണ്ടല്ലോ കുറച്ച് ആളുകളും പത്ത് ഗുണ്ടകളും മതിയല്ലോ എന്നും മന്ത്രി ചോദിച്ചു. വികസന കാര്യങ്ങളില്‍ പിന്നോട്ട് അടിച്ചാല്‍ ഒരു സംസ്ഥാനമാകും പിന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖ പദ്ധതി ഭാവി തലമുറയ്ക്ക് വേണ്ടി കൂടിയുള്ളതാണ്: മന്ത്രി കെഎന്‍ ബാലഗോപാല്‍
വിഴിഞ്ഞം തുറമുഖ പദ്ധതി ഭാവി തലമുറയ്ക്ക് വേണ്ടി കൂടിയുള്ളതാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. തിരുവനന്തപുരത്ത് വെച്ച് നടന്ന വിഴിഞ്ഞം തുറമുഖ പദ്ധതി വിശദീകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പൊതു വ്യവസായത്തെ ശക്തിപ്പെടുത്തുമെന്നും, ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിച്ചുകൊണ്ട് മാത്രമെ പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
2023 സെപ്റ്റംബറിൽ മലയാളിക്ക് ഓണസമ്മാനമായി തുറമുഖത്ത് ആദ്യ കപ്പലെത്തിക്കാനാണ് സർക്കാരും നിർമ്മാണ കമ്പനിയും പ്രവർത്തിക്കുന്നതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി യാഥാർത്ഥ്യമാകാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വിഴിഞ്ഞം പദ്ധതി വിശദീകരിച്ചു കൊണ്ടുള്ള സെമിനാറിൽ പറഞ്ഞു.
വിഴിഞ്ഞത്ത് കലാപത്തിനുള്ള ശ്രമമാണ് നടക്കുന്നത്: മന്ത്രി വി ശിവന്‍കുട്ടി
വിഴിഞ്ഞത്ത് കലാപത്തിനുള്ള ശ്രമമാണ് നടക്കുന്നത് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി . ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പരിചയമുള്ള ഏതോ ശക്തികള്‍ പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here