
നടി അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രത്യേകത നിർദേശപ്രകാരമാണ് പൊലീസ് നടപടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ടിനി ടോം തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നും വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു അൻസിബയുടെ പ്രധാന പരാതി. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്നും കടവന്ത്ര പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്.
തുടർന്ന് എഫ്ഐആർ പോലും ഇടാതെ പൊലീസ് കേസ് അവഗണിക്കുന്നുവെന്ന് കാണിച്ച് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയിൽ വസ്തുതയുണ്ട് എന്ന് കണ്ടെത്തിയ കോടതി ബിഎൻഎസ് 173 (5) പ്രകാരം കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി. നീന കുറുപ്പിന്റെ മൊഴി കേസിൽ നിർണായകമായി.
ജിഹാദി അടക്കമുള്ള പരാമർശങ്ങൾ തമാശയ്ക്ക് വിളിച്ചത് എന്ന പോലീസ് റിപ്പോർട്ട് അപൂർണമെന്ന് ചൂണ്ടികാട്ടിയ കോടതി പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. താരസംഘടനയായ അമ്മയിൽ അൻസിബ പരാതി ഉന്നയിച്ചെങ്കിലും ഗൗരവപരമായി പരിഗണിച്ചിരുന്നില്ല. തുടർന്നാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

