
ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനക്ക് കളമൊരുങ്ങുന്നു. ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ജിയോ പ്ലാറ്റ്‌ഫോംസാണ് വമ്പൻ തുക ലക്ഷ്യമിട്ട് ഐപിഒ നടത്താൻ ഒരുങ്ങുന്നത്. കമ്പനിയുടെ 2.5% ഓഹരികൾ വിൽക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ജെഫറീസ് കണക്കാക്കുന്നത് അനുസരിച്ച് ജിയോയുടെ മൂല്യം ഏകദേശം 180 ബില്യൺ ഡോളർ ആണ്. ഈ മൂല്യം അടിസ്ഥാനമാക്കിയാൽ, നടക്കാനിരിക്കുന്ന ഐപിഓയിലൂടെ ഏകദേശം 4.5 ബില്യൺ ഡോളർ സമാഹരിക്കാൻ സാധിക്കും. 2024 ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിട്ട 3.3 ബില്യൺ ഡോളർ എന്ന റെക്കോഡായിരിക്കും ഇതോടെ തകരുക.
ALSO READ; ഓഹരി വിപണിയിൽ ഇടിവ് ; ഈ ആഴ്ച രേഖപ്പെടുത്തിയത് നാലുമാസത്തെ ഏറ്റവും വലിയ നഷ്ടം
അതേസമയം, നിലവിലെ ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് ഐപിഒ സമയത്ത് ഒരു കമ്പനി കുറഞ്ഞത് 5% ഓഹരികളെങ്കിലും വിൽക്കേണ്ടതുണ്ട്. ഈ പരിധി 2.5% ആയി കുറയ്ക്കാനുള്ള നിർദ്ദേശം ഇപ്പോഴും ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം കാത്ത് കിടക്കുകയാണ്. എന്നാൽ, ജിയോയുടെ വലുപ്പം കാരണം 2.5% ഓഹരികൾ മാത്രമേ ലിസ്റ്റ് ചെയ്യാൻ ഉദ്ദേശമുള്ളൂ എന്നാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്. ജിയോ വിപണിയിലെത്തും മുമ്പ് ധനകാര്യ മന്ത്രാലയം നിയമത്തിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.
നിലവിൽ 50 കോടിയിലധികം ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്. ഇന്ത്യയിലെ വയർലെസ് സബ്‌സ്‌ക്രൈബർ വിപണിയുടെ 41.41% വിഹിതവും കൈയ്യാളുന്നത് ജിയോയാണ്. കെ കെ ആർ, സിൽവർ ലേക്ക് (Silver Lake) തുടങ്ങിയ ആഗോള നിക്ഷേപകരിൽ നിന്ന് ഇതിനോടകം ജിയോ ഫണ്ട് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, ഐപിഒ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണത്തിന് കമ്പനി തയ്യാറായിട്ടില്ല. എന്നാൽ, മൊർഗൻ സ്റ്റാൻലി, കൊട്ടക് എന്നീ ബാങ്കുകൾ ഇതുമായി ബന്ധപ്പെട്ട് രേഖകൾ തയ്യാറാക്കുന്നതിനായി റിലയൻസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഈ ഐപിഒ പുതിയ ഓഹരികളുടെ പുതിയ ഇഷ്യു ആയിരിക്കുമോ അതോ നിലവിലുള്ള ഓഹരി ഉടമകൾ ഓഹരികൾ വിൽക്കുന്നതാണോ (offer-for-sale) എന്ന കാര്യത്തിൽ വ്യക്തതയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

