ശശി തരൂരിന്റെ സര്‍ക്കാര്‍ അനുകൂല പ്രസ്താവന വിവാദത്തില്‍ തിരിച്ചടി നേരിട്ട് കേരളത്തിലെ കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡ് തരൂരിനോട് അയഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് ഹൈക്കമാന്റിന്റെ താക്കീതു കൂടി വന്നതോടെ വിവാദത്തില്‍ വിജയം തരൂരിന്റെ പക്ഷത്തായി. സതീശന്റെ അപക്വമായ പരസ്യ പ്രതികരണമാണ് പ്രശ്‌നം വഷളാക്കിയതെന്ന വിലയിരുത്തലില്‍ ആണ് മുതിര്‍ന്ന നേതാക്കൾ.
തരൂരിന്റെ കേരള സര്‍ക്കാര്‍ അനുകൂല പ്രസ്താവനയില്‍ വലിയ തിരിച്ചടിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംഭവിച്ചത്. തരൂരിനോട് കൊരുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അക്ഷരാര്‍ദ്ധത്തില്‍ വെട്ടിലായി. ഹൈക്കമാന്‍ഡ് വടിയെടുത്തതോടെ മുരളീധരന്‍ അടക്കം പിന്‍മാറി. വിവാദങ്ങള്‍ സര്‍ക്കാരിന് കൂടുതല്‍ അനുകൂലമായെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അതിന്റെ അനുനയം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ തരൂരിന് ലഭിച്ചു.
രണ്ടുവര്‍ഷത്തിന് ശേഷം രാഹുല്‍ ഗാന്ധിമായുള്ള രാഷ്ട്രീയ കൂടിക്കാഴ്ചക്ക് തരൂരിന് അവസരം ലഭിച്ചു. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ തരൂരിന് ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിക്കാനായി. കെ.സി.വേണുഗോപാലിലെ ഒപ്പം ഇരുത്തി തരൂര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി പരിഗണിക്കാത്തതും, പാര്‍ട്ടി പരിപാടികളില്‍ അടുപ്പിക്കാത്തതും തരൂര്‍ നേതൃത്വത്തെ അറിയിച്ചു. സുധാകരനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന തരൂരിന്റെ കുന്തമുനമുതല്‍ സതീശനെതിരെയാണെന്നകാര്യം വ്യക്തമാണ്.
തരൂരിന്റെ പരിഭവങ്ങള്‍ അനുഭാവ പൂര്‍വ്വം കേട്ട രാഹുല്‍ ഗാന്ധി പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ വൈകാതെ തന്നെ നടത്തിയേക്കും. സംഘടാ പുനസംഘടനയില്‍ ഒറ്റപ്പെട്ട സതീശന് രണ്ടാമത് നേരിട്ട തിരിച്ചടിയാണ് തരൂര്‍ വിവാദം. തല്‍ക്കാലം വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. തരൂര്‍-രാഹുല്‍ കൂടിക്കാഴ്ചക്ക് ശേഷം വിഡി.സതീശന്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മറ്റു നേതാക്കള്‍ മയപ്പെടുകയും ചെയ്തു.വിവാദത്തില്‍ തരൂരിനെ വിട്ട് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഉയര്‍ത്താനാണ് പുതിയ തീരുമാനം. അതിന്റെ ഭാഗമായാണ് പൊള്ളയായ വാദവുമായി മാത്യൂ കുഴല്‍നാടന്റെ രംഗപ്രവേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

