എല്ലാ മേഖലകളും വികസനത്തിന്റെ സ്വാദറിഞ്ഞ ഒൻപത് വർഷങ്ങൾ അതാണ് കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ ഇടതുപക്ഷ ഭരണം. ഓട് പൊട്ടി ചോർന്നൊലിക്കുന്ന സർക്കാർ സ്കൂളുകൾ ഇതായിരുന്നു 2016ന് മുമ്പുള്ള കേരളത്തിലെ ഗവൺമെന്റ് സ്കൂളുകളുടെ കാഴ്ച. ഇടതുപക്ഷ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിലൂടെ ഇന്ന് കേരളത്തിലെ സ്കൂളുകളുടെ മുഖഛായ ആകെ മാറിയിരിക്കുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നിലമ്പൂരിലെ ഗവൺമെന്റ് മാനവേദൻ വിഎച്ച്എസ്എസ്.
മാനവേദൻ വിഎച്ച്എസ്എസ് സ്കൂളിലെ പൂർവ വിദ്യാർഥിയായ സാഹിത്യകാരൻ എം ടി ഇബ്രാഹിംകുട്ടി പഴയ സ്കൂൾ കാല ഓർമകൾ പറയുന്നത് ഇങ്ങനെയാണ് “1972-74 കാലത്ത് എട്ടാം ക്ലാസുമുതൽ പത്തുവ രെയാണ് ഇവിടെ പഠിച്ചത്. സ്കൂളിലേക്ക് കയറിച്ചെല്ലുമ്പോൾ വലതുഭാഗത്താണ് ഗ്രൗണ്ട്. കല്ലുനിറഞ്ഞ മൈതാനത്ത് ഓടാൻ പ്രയാസമായിരുന്നു. എങ്കിലും ഞങ്ങൾ ആവുംവിധം കളിച്ചു”.
Also Read: തറവാടും സ്വന്തം വീടും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആകുന്ന നിലമ്പൂരിലെ ആവേശകരമായ കാഴ്ച
അന്നത്തെ കല്ലുനിറഞ്ഞ മൈതാനം ഇന്ന് മിനി സ്റ്റേഡിയം കോംപ്ലക്സാണ്. ഓടാൻ പ്രയാസപ്പെട്ടിരുന്ന മൈതാനത്ത് ഇന്ന് 400 മീറ്റർ സിന്തറ്റിക്ക് ട്രാക്കുമുണ്ട്. 2018ലാണ് എൽഡിഎഫ് സർക്കാർ 18.26 കോടി രൂപ ചെലവഴിച്ച് മൈതാനം നവീകരിച്ചത്. ഒപ്പം ഒരു സ്പോർട്സ് ഹോസ്റ്റലും ഇവിടെയുണ്ട്. കൂടാതെ മൈതാനത്തിന് ചുറ്റും സംരക്ഷണഭിത്തി ഒരുക്കാൻ 2.5കോടി രൂപയുടെ ഭരണാനുമതിയുമായിട്ടുണ്ട്.
2018ൽ മികവിന്റെ കേന്ദ്രം പദ്ധതിയിലുൾപ്പെടുത്തി കിഫ്ബിയുടെ അഞ്ചുകോടി രൂപ ചെലവഴിച്ച് 30 ക്ലാസ് മുറികൾ ഉൾപ്പെടുന്ന രണ്ടുനില കെട്ടിടം
സ്കൂളിൽ പണിതിട്ടുണ്ട്. കൂടാതെ 2022-23ലെ സംസ്ഥാന ബജറ്റിൽ സ്കൂളിൽ വി എച്ച് എസ് ഇ ലാബിനു വേണ്ടി രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
2024-25 ലെ ബജറ്റിൽ പ്രവേശന കവാടം, ഗേറ്റ്, ഡൈനിങ് ഹാൾ എന്നിവയുടെ നിർമാണത്തിനായി 1.5 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. നിലമ്പൂർ മാനവേദൻ സ്കൂൾ വിളങ്ങുകയാണ് വികസനത്തിന്റെ തെളിമയാർന്ന വെളിച്ചത്തിലൂടെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

