
ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരിച്ചു വിടൽ. ട്രെയ്‌നി പ്രഫഷണലുകളായ 240 പേരെയാണ് കമ്പനി ഒടുവിൽ പുറത്താക്കിയത്. 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയ്‌നി ബാച്ചിൽ ഉൾപ്പെട്ട അംഗങ്ങളെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകള്‍ പരാജപ്പെട്ടെന്ന കാരണത്താലാണ് ഇവരെ കൂട്ടമായി പിരിച്ചു വിട്ടത് . ഏപ്രില്‍ 18 ന് ആണ് ഇതുസംബന്ധിച്ച മെയിൽ ജീവനക്കാര്‍ക്ക് ലഭിച്ചത്. ഇന്‍ഫോസിസില്‍ തുടരുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നതിനാല്‍ ജോലിയില്‍ നിന്നും പുറത്താക്കുന്നു എന്നാണ് ഇമെയിലില്‍ കമ്പനി ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്.
പിരിച്ചു വിട്ടവരിൽ പലരും 2022 ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ 2024 വരെ കാത്തിരുന്നവരാണ്. കോവിഡ്, പ്രൊജക്ട് പ്രശ്‌നങ്ങള്‍, നിയമന നടപടികളിലെ കാലതാമസം എന്നിവയായിരുന്നു കാത്തിരിപ്പ് ദീര്‍ഘിപ്പിച്ചത്. ഫെബ്രുവരിയിലും ഇന്‍ഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.
ALSO READ : സങ്കീർണ ജോലികൾ ഇനി എളുപ്പമാകും; പുതിയ രണ്ട് എ ഐ മോഡലുകളുമായി ഓപ്പണ്‍ എഐ
ഇന്‍ഫോസിസ് ടെയ്‌നി ജീവനക്കാര്‍ക്ക് ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതായി അറിയിച്ചു അയച്ച ഇമെയില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴില്‍ മേഖലയില്‍ മെച്ചപ്പെടാന്‍ സൗജന്യ അപ്സ്‌കില്ലിങ്ങ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയാണ് ഇന്‍ഫോസിസ് മുന്നോട്ടുവയ്ക്കുന്നത്. ഫെബ്രുവരിയില്‍ പിരിച്ചുവിട്ടവര്‍ക്കും ഈ സൗകര്യങ്ങള്‍ ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡില്‍ ലഭ്യമായ അവസരങ്ങള്‍ക്കും നിങ്ങള്‍ക്ക് അപേക്ഷിക്കാമെന്നും കമ്പനി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here