ദർശനത്തിലും പ്രത്യയശാസ്‌ത്രപ്രബോധനത്തിലും ജമാഅത്തെ ഇസ്ലാമി സത്യസന്ധമല്ലെന്ന ആരോപണവുമായി മുൻ ജമാഅത്തെ ഇസ്‌ലാമി നേതാവ് . ജമാഅത്തെ ഇസ്ലാമി അമീർ നുണപറയുന്നുവെന്നടക്കം ഗുരുതര ആക്ഷേപവുമായി മുൻ ശൂറ കൗൺസിൽ അംഗം ഖാലീദ് മൂസ നദ്‌വിയാണ് രംഗത്തെത്തിയത്.
ജമാഅത്തെ ഇസ്ലാമിയും ചാനലായ മീഡിയാവണ്ണും സ്വീകരിക്കുന്ന കടുത്ത വർഗീയ നിലപാടിൽ ശക്തമായ എതിർപ്പ് ഉയരുന്നതിനിടയിലാണ് മുൻ പരമാധികാരസമിതി അംഗം സംഘടനയെ പരസ്യമായി വിമർശിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി നൂറുശതമാനം സത്യസന്ധമല്ലെന്നതാണ് ഖാലീദ് മൂസ ഉന്നയിച്ചിരിക്കുന്ന പ്രധാന വിമർശം. ശഹാദത്തുൽ ഹഖിൽ അഥവാ സത്യസാക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നതിനാൽ ജമാഅത്തെ ഇസ്ലാമി അമീർ പോലും ചിലപ്പോളെങ്കിലും നുണ പറയാൻ നിർബന്ധിതമാകുന്നു . യഥാർഥത്തിൽ അതു വേണ്ടതില്ല. ഒറിജിനൽ ജമാഅത്തെ ഇസ്ലാമി ബഹുസ്വര ജനാധിപത്യ ഘടനയിൽ ഫിറ്റാണ് എന്ന് സധൈര്യം പറയാനുള്ള പ്രവാചകത്വ ധീരതയാണ് ‘ശഹാദതുൽ ഹഖി’ന്റെ മർമ്മമെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ ഖാലീദ് മൂസ സംഘടനാ നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നു.
ഇപ്പോൾ നടക്കുന്ന പല നിലയിലുള്ള വ്യാഖ്യാന– വിശദീകരണങ്ങളും കള്ളസാക്ഷ്യ അഥവാ ശഹാദത്തുസ്സൂർ ആണോഎന്ന് പരിശോധിക്കണം. ശഹാദത്തുൽ ഹഖും , യുഡിഎഫുമായുള്ള രാഷ്‌ട്രീയ സഹകരണവും സത്യസന്ധമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ വൈരുധ്യമില്ല. പക്ഷെ അതിൽ വി ഡി സതീശനും ഹൽഖാ അമീറിനും ഒരുപോലെ വ്യക്തത വേണ്ടതുണ്ടെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ ഖാലീദ് മൂസ ആവശ്യപ്പെട്ടു.
ശൂറ കൗൺസിൽ അംഗവും ജമാഅത്തെ ചാനലിന്റെ എക്‌സി. എഡിറ്റുമായ സി ദാവൂദിന്റെ പറയുന്ന പച്ചനുണകളുടെ പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്ലാമി അണികൾ തന്നെ ഖാലീദ്‌മൂസയുടെ പ്രതികരണം വലിയതോതിൽ ചർച്ചയാക്കിയിട്ടുണ്ട്. ജമാഅത്തെ മുഖപത്രം ‘മാധ്യമ’ത്തിലെ അഴിമതി ചർച്ചയാക്കിയതിനാൽ ശൂറ കൗൺസിലിൽ നിന്ന് കുറച്ചുവർഷം മുമ്പ് പുറത്താക്കിയ നേതാവാണ് ഖാലീദ് മൂസ നദ്‌വി. അഴിമതിക്കാരെ ജമാഅത്തെ ഇസ്ലാമി നേതൃത്വം സംരക്ഷിക്കുന്നതായി പറഞ്ഞ് റിപ്പോർട് പരസ്യപ്പെടുത്തുകയുമുണ്ടായി. ഇപ്പോൾ നുണകളും വർഗീയവാദങ്ങളുമായി വിവാദത്തിലകപ്പെട്ട സി ദാവൂദിന്റെ സഹോദരൻ കൂടിയാണ് ജമാഅത്തെയെ വെട്ടിലാക്കി രംഗത്തെത്തിയ ഖാലീദ് മൂസ നദ്‌വി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

