
എം എസ് സി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം എസ് സി പാൽമെറ കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യ ബന്ധന ബോട്ടുടമകൾ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നിലവില്‍ വിഴിഞ്ഞത്തുള്ള എം എസ് സി പാൽമേറ തടഞ്ഞുവെക്കാനാണ് ഹൈക്കോടതി നിര്‍ദേശം. മത്സ്യബന്ധന ബോട്ടുടമകളായ ഷാജി, വേണു, പുരുഷോത്തമന്‍, സതീശന്‍ എന്നിവരാണ് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്.
എം എസ് സി എല്‍സ കപ്പല്‍ കടലില്‍ മുങ്ങുകയും കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ കാരണം തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
34 ലക്ഷം മുതല്‍ 1 കോടി 30 ലക്ഷം രൂപയുടെ വരെ നഷ്ടമുണ്ടായെന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചത്. അതിനാല്‍ കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം എസ് സി പാല്‍മേറ തടഞ്ഞുവെക്കാന്‍ ഉത്തരവിടുകയായിരുന്നു. നഷ്ടപരിഹാരക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ നിലവില്‍ വിഴിഞ്ഞത്തുള്ള പാല്‍മെറ തടഞ്ഞുവെക്കാനാണ് കോടതി നിര്‍ദേശം.
കേരള തീരത്ത് എംഎസ്സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനുമടക്കം നേരിട്ട നാശം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാകില്ലെന്നായിരുന്നു കപ്പല്‍ കമ്പനി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്. ഇതിനിടെയാണ്, മത്സ്യബന്ധന ബോട്ടുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, കപ്പല്‍കമ്പനിക്ക് തിരിച്ചടിയാകുന്ന നടപടി ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

