
തിരുവനന്തപുരത്ത് പാലോട് രവി രാജിവെച്ച ഒഴിവിൽ പകരമെത്തിയ എൻ ശക്തനും അധ്യക്ഷന്‍റെ കസേരയിൽ താത്പര്യമില്ല. ഡിസിസി അധ്യക്ഷ പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. തന്നെ ഒഴിവാക്കി തരണമെന്നും പുനഃസംഘടനയിൽ പുതിയ അധ്യക്ഷനെ തീരുമാനിക്കണമെന്നും നേതൃത്വത്തോട് എൻ ശക്തൻ അഭ്യർത്ഥിച്ചെന്നാണ് പുതുതായി പുറത്തുവരുന്ന വിവരം.
ശക്തനെ പദവിയിൽ നിലനിർത്താനായിരുന്നു നേതൃത്വത്തിന്‍റെ തീരുമാനം. പദവിയിൽ തുടർന്നാൽ അദ്ദേഹത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഈ അവസരം ഉപയോഗപ്പെടുത്തി നിയമസഭയിൽ ശക്തനെ ഒഴിവാക്കി യുവനേതാക്കളെ പരിഗണിക്കാനായിരുന്നു ധാരണ. എന്നാൽ ഇത് തിരിച്ചറിഞ്ഞാണ് ശക്തന്‍റെ മറുനീക്കം.
പുതിയ അധ്യക്ഷ പദവിയിൽ നിരവധി പേരുകൾ ഉയർന്നിരുന്നു. മണക്കാട് സുരേഷ്, ചെമ്പഴന്തി അനിൽ, ശരത്ചന്ദ്രപ്രസാദ്, ശബരീനാഥൻ എന്നിവരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. പേരുകളുടെ തർക്കത്തെ തുടർന്നാണ് ശക്തനെ തുടരാൻ നിർദ്ദേശിച്ചത്. പാലോട് രവിക്ക് പകരമാണ് ശക്തനെ താൽക്കാലിക അധ്യക്ഷനാക്കിയത്. മുന്‍ സ്പീക്കറും കെപിസിസി വൈസ്പ്രസിഡൻ്റുമാണ് എന്‍ ശക്തന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

