മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് സംഭവിക്കുന്ന ജീവഹാനിയിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉത്കണ്ഠ രേഖപ്പെടുത്തി. മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ്, കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് പ്രശ്‌ന പരിഹാരം കാണുന്നതിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുണ്ടാകുന്ന നിസംഗ നടപടികളിൽ അതൃപ്തി അറിയിച്ചത്.
അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനായി ഏപ്രിൽ മാസത്തിൽ ഡ്രഡ്ജർ എത്തിച്ചുവെങ്കിലും ഏതാനും ദിവസങ്ങൾ മാത്രമാണ് പ്രവർത്തിപ്പിക്കുവാൻ കഴിഞ്ഞത്. തകരാറിലായ ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മണൽനീക്കം പുനരാരംഭിക്കുവാൻ നാളിതുവരെ കഴിഞ്ഞില്ലെന്നത് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയായി കമ്മീഷൻ വിലയിരുത്തി.
ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തീകരിച്ച് ഈ മാസം തന്നെ മണൽനീക്കം പുനരാരംഭിക്കുവാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിംഗിൽ സമർപ്പിക്കുവാനും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കമ്മീഷൻ നിർദ്ദേശം നൽകി. എസ്എടി ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ പ്രവർത്തനം സംബന്ധിച്ച് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, ബ്ലോക്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളുടെ ഷെഡ്യൂൾ തയ്യാറായിട്ടുണ്ടെന്നും, മാർച്ച് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നുമുള്ള എസ്.എ.ടി ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹർജിയിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരിൽ വാട്ട്‌സ് ആപ്പിലൂടെയും പരാതി സമർപ്പിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

