നെയ്യാറ്റികരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിനെതിരെ നേതൃത്വത്തിന് പരാതി നൽകി നേതാക്കള്‍. ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിഡി സതീശനും എന്‍ ശക്തനുമാണ് മുന്‍ ഡിസിസി ഭാരവാഹികള്‍ പരാതി നൽകിയത്. മുതിര്‍ന്ന നേതാക്കള്‍ ജോസ് ഫ്രാങ്ക്‌ളിനെ സംരക്ഷിക്കുന്നതായും കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതായും പരാതിയിൽ പറയുന്നു.
മുൻ കാലങ്ങളിലും ജോസ് ഫ്രാങ്ക്ളിന്റെ ഭാഗത്തു നിന്നും ഗുരുതര സ്വഭാവമുള്ള സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അടിയന്തര നടപടി വേണമെന്നും പരാതിയില്‍ ആവശ്യമുന്നയിക്കുന്നുണ്ട്. ജോസ് ഫ്രാങ്ക്‌ളിന് അവയവ മാഫിയ ബന്ധം, ബ്ലേഡ് മാഫിയ ബന്ധം അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഇയാൾക്കെതിരെ ഉയർന്നുവന്നിട്ടുള്ളതും പരാതിയിൽ അടിവരയിട്ട് പറയുന്നുണ്ട്.
ALSO READ; തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സാംസ്കാരിക മ്യൂസിയം നിർമിക്കും: മന്ത്രി ഗണേഷ് കുമാർ
‘ജോസ് ഫ്രാങ്ക്‌ളിൻ വിവിധ കാലഘട്ടങ്ങളിൽ കോൺഗ്രസ് പാർട്ടിയെ പൊതു സമൂഹത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത്രയും ഗുരുതര ആരോപങ്ങൾ നേരിട്ടപ്പോഴും ചില മുതിർന്ന നേതാക്കൾ രംഗത്തെത്തി ജോസ് ഫ്രാങ്കിളിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കും ലൈംഗിക ചൂഷണ കേസിലും പ്രതിയായ ഒരാളെ ഇനിയും സംരക്ഷിച്ചു കൊണ്ട് മുന്നോട് പോയാൽ പാർട്ടിക്ക് അത് പൊതു സമൂഹത്തിൽ അവമതിപ്പു ഉണ്ടാക്കുകയും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാക്കുകയും ചെയ്യും’ – പരാതിയിൽ പറയുന്നു. എത്രയും പെട്ടന്ന് ഇദ്ദേഹത്തിനെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അത് വൈകുന്ന പക്ഷം പരസ്യ പ്രതികരണങ്ങളിലേക്ക് നീങ്ങേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയാണ് പരാതി അവസാനിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

