ഭൂട്ടാനില്‍ നിന്നും നികുതിയടക്കാതെ ആഡംബര കാറുകള്‍ ഇന്ത്യയിലെത്തിച്ച് വിൽപന നടത്തിയ കേസില്‍ കൊച്ചിയിൽ നിന്നും ഒരു കാർ കൂടി പിടിച്ചെടുത്തു. അരുണാചൽ പ്രദേശ് രജിസ്ട്രേഷൻ ഉള്ള ലാൻ ക്രൂയിസർ ആണ് കുണ്ടന്നൂരിൽ നിന്നും പിടികൂടിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ ഇഡിയും രാജ്യവിരുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ എൻഐഎയും കേസിൽ അന്വേഷണം നടത്തുമെന്നും സൂചനയുണ്ട്.
വാഹനങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിനോട് എൻഐഎ വിവരങ്ങൾ തേടിയിട്ടുണ്ട്. കേസിൽ വരും ദിവസങ്ങളിലും നടപടികൾ തുടരും. അതേ സമയം ഭൂട്ടാനിൽനിന്ന് വാഹനങ്ങളുടെ അനധികൃത കടത്തിന് വഴിയൊരുക്കിയത് കേന്ദ്രസർക്കാരിന്റെ വീഴ്‌ചകളാണെന്നും ആരോപണം ഉയരുന്നുണ്ട്.
ഇടുക്കിയിലും ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇടുക്കി അടിമാലിയിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും തിരുവനന്തപുരം സ്വദേശിനിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം തിരൂരിൽ നിന്നാണ് ഇവർ കാർ വാങ്ങിയത്. മെക്കാനിക് പണികൾക്കായി അടിമാലിയിൽ എത്തിച്ചതായിരുന്നു കാർ. അയൽ രാജ്യമായ ഭൂട്ടാനിൽ നിന്നും നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ 200 ഓളം വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

