ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതില്‍ ആശ്വാസം പ്രകടിപ്പിച്ച് മന്ത്രി ആർ ബിന്ദു. അന്യായമായി ജയിലില്‍ അടച്ചത് അപലപനീയമാണ്. വർഗീയവാദികൾ ഭരണം നടത്തുമ്പോൾ ന്യൂനപക്ഷങ്ങൾക്കും ‘ജാതിശ്രേണി’യില്‍ പുറകിലുള്ളവരും എന്തെല്ലാം പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് നമ്മൾക്ക് കാണാനായി എന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷ എം പിമാർ ആണ് ഈ വിഷയം ആദ്യം പാർലമെന്‍റിൽ ഉന്നയിച്ചത്. ജോൺ ബ്രിട്ടാസ് ഉൾപ്പടെയുള്ള എം പിമാർ ശക്തമായി പാർലമെന്റില്‍ വിഷയം ഉന്നയിക്കുകയും കന്യാസ്ത്രീമാരെ കാണുകയും ചെയ്തു. ആദ്യം കടന്നുവന്നത് ബിജെപി പ്രസിഡന്‍റാണെന്ന ചിലരുടെ പ്രസ്താവന കേട്ടു, അത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ; കന്യാസ്ത്രീകളെ അധിക്ഷേപിച്ചും കോൺഗ്രസിനെ പരിഹസിച്ചും ഫേസ്ബുക്ക് പോസ്റ്റുമായി ഛത്തീസ്ഗഢ് ബിജെപി
കന്യാസ്ത്രീകൾക്കും ആദിവാസി യുവാവിനും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കെ രാധാകൃഷ്ണൻ എംപിയും പറഞ്ഞു. കന്യാസ്ത്രീകളെ സംഘപരിവാർ ശക്തികൾ രാജ്യദ്രോഹികളാക്കി. മദർ തെരേസ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ അവരെയും രാജ്യദ്രോഹി ആക്കുമായിരുന്നു. സംഘപരിവാറിന്റെ മുഖമെന്തെന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത ആശ്വാസകരമെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളെയും വേട്ടയാടലുകളെയും ഇക്കൂട്ടർ സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

