കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന പുതിയ ഗതാഗത നിയമങ്ങളെയും വലിയ തുക പിഴയായും ഈടാക്കുന്നതിനെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേന്ദ്ര നിയമം അനുസരിച്ച് വണ്ടികൾക്ക് വലിയ പിഴ ഈടാക്കുമെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നുമുള്ള വാർത്തകളിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയോ ഉദ്യോഗസ്ഥരോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ല. വിവരങ്ങൾ പങ്കുവെയ്ക്കുന്ന ഒരു വീഡിയോ മന്ത്രി തന്നെ പങ്കുവെച്ചിട്ടുണ്ട്.
ജനങ്ങൾക്ക് ഉപദ്രവകരമായ ഒരു കാര്യവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പു നൽകുന്നു. ഏതൊരു നടപടിയും ജനാധിപത്യപരമായ രീതിയിൽ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം മാത്രമേ സ്വീകരിക്കുകയുള്ളൂ. കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന നിയമം അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഈ നിയമം കേരളത്തിൽ ഏത് നിലയിൽ നടപ്പിലാക്കണം എന്നും അതിന് സംസ്ഥാന സർക്കാരിന് എത്രത്തോളം അധികാരമുണ്ടെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകടങ്ങൾ കുറയ്ക്കുന്നതോടൊപ്പം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ കാര്യങ്ങൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുമായി ആലോചിക്കാതെയും ട്രാൻസ്പോർട്ട് കമ്മീഷൻ ഉദ്യോഗസ്ഥരുമായി സംസാരിക്കാതെയും ഇത്തരം മാറ്റങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
ഡ്രൈവർമാർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും വണ്ടികൾ ശ്രദ്ധയോടെ ഓടിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിലുള്ള വൻതുക പിഴ ഈടാക്കുന്ന നടപടികൾ ആലോചനകളില്ലാതെ കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

