
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. നിരവധിപേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് വിവരം.
കടലാവിള കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നീലേശ്വരം പ്രീതാ ഭവനിൽ പാർത്ഥിപ്, കെഎസ്ആർടിസി ജീവനക്കാരൻ നീലേശ്വരം അനഖാ ഭവനിൽ അജയൻ 45, കുടവട്ടൂർ ലക്ഷ്മി കോട്ടേജിൽ ഹരിലാൽ 54 എന്നിവരാണ് മരിച്ചത്. ഹരിലാൽ അധ്യാപകനാണ്.
പരുക്കേറ്റ വിദ്യാർത്ഥികൾ ഉൾപ്പെടെ 5 പേരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തിരുവനന്തപുരം അശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഡ്രൈവർ കോട്ടുക്കൽ സ്വദേശി നിസാമിന്റെ പരുക്ക് ഗുരുതരമാണ്. അമിത വേഗതയിൽ വരികയായിരുന്ന ലോറി ബൈക്കിലിടിച്ച് നിയന്ത്രണം നഷ്ടമാവുകയും തുടർന്ന് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ടിപ്പറിനടിയിൽപ്പെട്ടവരിൽ കൂടുതലും വിദ്യാർഥികളായിരുന്നു. ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലേക്കാണ് മണ്ണുമായി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.
പന്ത്രണ്ടോളം പേരാണ് ഈ സമയത്ത് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപത് പേർ അപകടത്തിൽപ്പെടുകയും മറ്റുള്ളവർ ഓടിമാറുകയും ചെയ്തു. മരിച്ച മൂന്നുപേരുടെയും മൃതശരീരങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

