സാഹിത്യത്തിനുള്ള പെൻ പിന്റർ പ്രൈസ് സുഡാനിസ് എഴുത്തുകാരി ലൈല അബുലേല അർഹയായി

Leila Aboulela

ഈ വർഷത്തെ സാഹിത്യത്തിനുള്ള പെൻ പിന്റർ പ്രൈസ് സുഡാനിസ് എഴുത്തുകാരി ലൈല അബുലേല അർഹയായി. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നതാണ് ലൈല അബുലേലയുടെ രചനകൾ. കഥാസന്ദർഭങ്ങളെ അസാധാരണ പാരായണാനുഭവമാക്കി മാറ്റാനുള്ള ലൈലയുടെ കഴിവ് നിസ്തുലമാണ്. 2025 ഒക്ടോബർ 10-ന് ബ്രിട്ടീഷ് ലൈബ്രറിയിൽ വെച്ച് അവാർഡ് സ്വീകരിക്കും

സാമൂഹിക ജീവിതവും സ്വന്തം വിശ്വാസവും കുടിയേറ്റത്തിന്റെ നിരവധി സ്വത്വപ്രതിസന്ധികളും അതിന്റെ സങ്കീർണതയിലേക്ക് ഇറങ്ങിച്ചെന്ന് ആവിഷ്കരിക്കുന്നതാണ് ലൈലയുടെ നോവലുകളെയും കഥകളെയും ശ്രദ്ധേയമാക്കുന്നതും വ്യത്യസ്തമാക്കുന്നതും. കുടിയേറ്റം, കുടിയിറക്കം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി സൂക്ഷ്മവും ഏറെ സമ്പന്നവുമായ കാഴ്ചപ്പാടുകളാണ് അവരെ പുരസ്കാരത്തിന് അർഹയാക്കിയതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെടുന്നു. അതുവഴി ഒരു സമൂഹം എന്നനിലയ്ക്കുള്ള മുസ്ലിംസ്ത്രീകളുടെ അന്തസ്സും അത് നേടിയെടുക്കാൻ എഴുത്തുകാരി സ്വീകരിച്ച നിശ്ചയദാർഢവും ഏറെ പ്രശംസിക്കപ്പെട്ടു. അതുവഴി മുസ്ലിംസ്ത്രീകളെ മാനുഷികവൽക്കരിക്കാൻ പുരസ്കാരജേതാവിന് സാധിക്കുന്നു. കഥകളിലും നോവലുകളിലും പൊതുവായികാണുന്ന പാത്രങ്ങളേയും സന്ദർഭങ്ങളേയും നിരാകരിച്ചുകൊണ്ട് രചനനിർവ്വഹിക്കുവാനുള്ള നിശ്ചയദാർഢ്യം ശ്ലാഘനീയമാണ്.

Also Read: “പ്രതീക്ഷയുടെ പ്രതീകം”: ട്രംപിനെ സൂപ്പർമാനാക്കി വൈറ്റ് ഹൗസ്; പിന്നാലെ എപ്സ്റ്റീൻ ഫയലുകൾ കൊണ്ട് തിരിച്ചടിച്ച് സോഷ്യൽ മീഡിയ

1964ൽ സുഡാനിൽ ജനിച്ചു. പിതാവ് സുഡാനിലെ ഒരു ആഢ്യകുടുംബാംഗവും മാതാവ് ഈജിപ്തുകാരിയുമാണ്. വിദ്യാഭ്യാസം സുഡാനിലും ഈജിപ്തിലുമായിരുന്നു. എം.എസ്.സിയും എം.ഫിലും കരസ്തമാക്കി. സ്കോട് ലാണ്ടിലെ അബർഡീനിലേക്ക് താമസംമാറ്റി. അവിടെ സുഡാനിസ്-സ്കോട്ടിഷ് എഴുത്തുകാരിയായാണ് അറിയപ്പെടുന്നത്. 6 നോവലുകളും നിരവധി കഥകളും നാടകങ്ങളും രചിച്ചു. മിനാറത്ത്, ട്രാൻസ്ലേറ്റർ, ലേറിക്സ് അലേയ് എന്നിവ അവരുടെ നോവലുകളാണ്. ലേറിക്സ് അലേയ് 2011ൽ ഓറഞ്ച് പ്രൈസിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഇതിനുമുമ്പ് ആഫ്രിക്കൻ ബുക്കർപ്രൈസ് ഉൾപ്പെടെ നിനവധി പുരസ്കാരങ്ങൾ നേടിയിരുന്നു.
ലൈല ഇംഗ്ലീഷിലാണ് രചനനടത്തുന്നത്. കൃതികൾ പലലോക ഭാഷകളിലും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ലൈലയുടെ ഏതാനും കഥകൾ മലയാളത്തിൽ മൊഴിമാറ്റംചെയ്യപ്പെട്ടിട്ടുണ്ട്.

നോബെൽ സമ്മാന ജേതാവും നാടകകാരനുമായ ഹരോൾഡ് പിന്ററിന്റെ സ്മരണയ്ക്കായി 2009ൽ ഇംഗ്ലീഷ് പെൻ ഏർപ്പെടുത്തിയതാണ് പെൻ പിന്റർ പ്രൈസ്. കഴിഞ്ഞവർഷം ഇന്ത്യൻ എഴുത്തുകാരിയും ‘ഗോഡ് ഓഫ് സ്മാൾ തിംഗ്സ് ‘ എന്ന നോവലിന്റെ രചയിതാവുമായ അരുന്ധതി റോയിക്കായിരുന്നു പിന്റർ പുരസ്കാരം. 2023ൽ ബ്രിട്ടീഷ് ബാലസാഹിത്യകാരൻ മൈക്കൾ റോസനും, 2022ൽ ശാസ്ത്രസാഹിത്യകാരി മലോറി ബ്ലാക്ക്മാനും, 2016ൽ കനേഡിയൻ എഴുത്തുകാരിയും ‘ബ്ലൈൻഡ് അസ്സാസിൻ’ എന്ന നോവലിന്റെ കർത്രിയുമായ മാർഗരറ്റ് ആറ്റ് വുഡും 2014ൽ സൽമാൻ റുഷ്ദിയും പ്രൈസിന് അർഹരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News