
പത്മഭൂഷൺ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ അവാർഡായി ലഭിച്ച 50000 രൂപയിൽ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ബാക്കി തുക മാർ ക്രിസോസ്റ്റം ഫൗണ്ടേഷന് അന്നു തന്നെ തിരിച്ചു നൽകിയിരുന്നു.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് എം.എ ബേബിക്ക് സമ്മാനിച്ചത്. ക്രിസോസ്റ്റം തീരുമേനിയുടെ പേരിലുള്ള പുരസ്ക്കാരം അതിനർഹമായ കരളിലേക്കാണ് എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തന്റെ പാർട്ടിക്ക് ലഭിച്ച അംഗീകാരമായി പുരസ്ക്കാരത്തെ കാണുന്നുവെന്നാണ് എം എ ബേബി മറുപടി നൽകിയത്.
തന്റെ ജീവിതം തന്നെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാക്കി മാറ്റിയ തിരുമേനിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം സമ്മാനിക്കാൻ ക്ഷണിക്കപ്പെട്ടത് അഭിമാനം പകരുന്ന കാര്യമാണെന്നും ആ പുരസ്‌കാരം ലഭിക്കുന്നത് സിപിഐ എം ജനറൽ സെക്രട്ടറിയും പ്രിയ സഖാവുമായ എം എ ബേബിക്ക് ആണെന്നത് ഈ നിമിഷത്തെ കൂടുതൽ സന്തോഷമുള്ളതാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ക്രിസോസ്റ്റം തിരുമേനിയുടെ പേരിലുള്ള ഈ പുരസ്‌കാരം അതേറ്റവും അർഹിക്കുന്ന കൈകളിലേക്കാണ് എത്തുന്നത് എന്നത് ഈ ചടങ്ങിന്റെ ഔചിത്യഭംഗി കൂടുതൽ വർദ്ധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആത്മീയത അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ പ്രാർത്ഥനയിൽ ഒതുങ്ങുന്ന ആശയമായിരുന്നില്ല. മറിച്ച്, അതു പ്രവൃത്തിയിലൂടെ മറ്റുള്ളവരിലേക്ക് പകരേണ്ട മാനവികതയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ പാർട്ടിക്ക് ലഭിച്ച അംഗീകാരമായി പുരസ്ക്കാരത്തെ കാണുന്നുവെന്ന് എം എ ബേബി പുരസ്ക്കാരം ഏറ്റു വാങ്ങി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here