
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് ഹർജികൾ പരിഗണിച്ചു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അപകട പരമ്പരയെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ നടപടികൾ സ്വീകരിച്ചു.
സ്വീകരിച്ച നടപടികൾ:
- മുതലപ്പൊഴിയുടെ ആഴം വർദ്ധിപ്പിക്കുന്നതിനായി ഡ്രെഡ്ജിംഗ് പ്രവൃത്തി ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചിട്ടുണ്ട്. 06.02.2025 ന് ദർഘാസ് തുറന്ന് കരാർ ഉറപ്പിച്ച് പ്രവൃത്തികൾ മൂന്ന് മാസം കൊണ്ട് പൂർത്തീകരിക്കും.
- തദ്ദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിട്ടുള്ള ഹാർബറിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി താഴംപള്ളി പെരുമാതുറ ഭാഗങ്ങളിലെ ടോയ്‌ലെറ്റ് ബ്ലോക്ക് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തിക്ക് ദർഘാസ് അംഗീകരിച്ച് കരാർ നടപടി പൂർത്തിയായി വരുന്നു. പ്രവൃത്തി ഉടൻ പൂർത്തീകരിക്കും.
- ഡ്രെഡ്ജിംഗ് പ്രവൃത്തി നടപ്പിലാക്കുന്നതിനായി അദാനി പോർട്ട്‌സ് കൊണ്ടുവന്ന് അപകടസ്ഥിതിയിൽ തുടരന്നിരുന്ന രണ്ട് ബാർജുകളും ചാനലിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
- പൊളിച്ചുമാറ്റിയ തെക്കേ പുലിമുട്ട് പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. തന്മൂലം കായലിൽ നിന്നും കടലിലേക്കുള്ള ഒഴുക്ക് വർദ്ധിക്കുകയും മണ്ണ് അടിയുന്നത് കുറയുകയും ചെയ്തിട്ടുണ്ട്.
റിപ്പോർട്ട് പരിശോധിച്ച കമ്മീഷൻ, തൽസ്ഥിതി റിപ്പോർട്ട് അടുത്ത സിറ്റിംഗിൽ ഹാജരാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി.
2015-ലെ കരമന-കളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ട് കരമന മുസ്ലീം ജമാ അത്തിന്റെ അധീനതയിലുള്ള പാപ്പനംകോട് നമസ്‌കാര പള്ളിയും അതിനോടനുബന്ധിച്ചുള്ള ഖബർസ്ഥാനും പൊളിച്ചുമാറ്റിയെങ്കിലും സ്ട്രക്‌ചെറൽ വാല്യു ലഭിച്ചില്ലെന്ന ജമാ അത്ത് ഭാരവാഹികളുടെ പരാതിയിന്മേൽ പരാതിക്കാരെ നേരിൽ കേട്ട് പരിഹാര നടപടികൾ സ്വീകരിക്കാൻ എതിർകക്ഷിക്ക് കഴിഞ്ഞ സിറ്റിംഗിൽ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
കമ്മീഷൻ നിർദ്ദേശ പ്രകാരം എതിർകക്ഷിയായ ജില്ലാ കളക്ടർ പരാതിക്കാരുമായി ചർച്ച നടത്തുകയും സ്ട്രക്‌ചെറൽ വാല്യുവായ 4,19,284 രൂപ ജമാ അത്തിന് കൈമാറുന്നതിന് സർക്കാരിൽ നിന്നും സ്പഷ്ടീകരണത്തിനായി നിർദ്ദേശം തേടിയിട്ടുണ്ടെന്ന വിവരം കമ്മീഷനെ അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ അവസാനിപ്പിച്ചു.
കുടുംബ വഴക്കിനെ തുടർന്ന് മക്കളെ മാതാവ് അന്യായമായി തടങ്കലിൽ വെച്ച് ഉപദ്രവിക്കുന്നുവെന്ന പിതാവിന്റെ പരാതിയിന്മേൽ കമ്മീഷൻ ഇടപെടലിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല പിതാവിന് ലഭ്യമായതിനാൽ പരാതിയിന്മേൽ പരിഹാരമായി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 9746515133 എന്ന നമ്പരിൽ വാട്ട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നതാണെന്ന് ചെയർമാൻ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here