ഇനി തേവലക്കര സ്കൂളിലെ എട്ടാം ക്ലാസിൽ ആ മിടുക്കാനില്ല. തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു.
മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് തേവലക്കര സ്കൂളിലേക്ക് എത്തിച്ചേർന്നത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും ഇന്ന് രാവിലെ 11 30 ഓടെയാണ് സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചത്. സ്കൂളിൽ നടന്ന പൊതുദർശനത്തിൽ സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം അല്പസമയത്തിനുള്ളിൽ ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം നടക്കുക.
ALSO READ: വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ആശുപത്രിയിൽ നിന്നും സ്കൂളിലേക്കുള്ള വിലാപ യാത്രയിൽ മിഥുനെ കാണാൻ നിരവധി പേരാണ് റോഡിനിരുവശത്തും തടിച്ചുകൂടിയത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു വിദേശത്തായിരുന്ന മിഥുൻ്റെ അമ്മ സുജ മകനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്. വികാര നിർഭരമായ രംഗങ്ങളായിരുന്നു എയർപോർട്ടിൽ ഉണ്ടായത്. തുർക്കിയിൽ നിന്നെത്തിയ സുജയെ ബന്ധുക്കൾ ചേർന്ന് വീട്ടിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച രാവിലെയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിൽ ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിനു മുകളിൽ തങ്ങി. ഇതെടുക്കാൻ ക്ലാസിൽനിന്ന് ബെഞ്ചും ഡെസ്‌കും ചേർത്തിട്ട് മിഥുൻ അതിൽ കയറി. മുകൾജനാലയുടെ തടികൊണ്ടുള്ള മറ ഇളക്കിമാറ്റി അതിലൂടെ തകരഷെഡിന് മുകളിലേക്കു കയറിയപ്പോഴാണ് മിഥുന് ഷോക്കേറ്റത്. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ് ലൈനിൽ പിടിച്ചതാണ് അപകടകാരണം. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

