ദില്ലി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർ ജോലി ചെയ്ത ഫരീദാബാദിലുള്ള അൽ-ഫലാഹ് സർവ്വകലാശാലയ്ക്ക് NAAC അംഗീകാരമില്ലെന്ന് കണ്ടെത്തൽ. ഇതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യൂണിവേഴ്‌സിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലാണ് (NAAC) നോട്ടീസ് അയച്ചത്. വെബ്‌സൈറ്റിൽ തെറ്റായ അക്രഡിറ്റേഷൻ വിവരങ്ങൾ നൽകിയെന്ന് കാട്ടിയാണ് നടപടി. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ സർവകലാശാലയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ; ദില്ലി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; മൂന്നാമത്തെ കാറും കണ്ടെത്തി അന്വേഷണ സംഘം
ദില്ലിയിൽ പൊട്ടിത്തെറിച്ച കാറോടിച്ചിരുന്ന ഡോ. ഉമർ നബി ഈ സർവകലാശാലയിലാണ് ജോലി ചെയ്തിരുന്നത്. ഫരീദാബാദിൽ നിന്ന് കിലോക്കണക്കിന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്ത സംഭവത്തിൽ പിടിയിലായ ഡോ. മുസമ്മിലും ഡോ. ഷഹീനും അൽ-ഫലാഹ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ജോലി ചെയ്തിരുന്ന ആൾക്കാരാണ്. ഇതോടെയാണ് സർവകലാശാല സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിൽ വന്നത്.
നിർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ദുഃഖിതയാണെന്ന് അൽ-ഫലാഹ് സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. ഭൂപീന്ദർ കൗർ ആനന്ദ് പ്രതികരിച്ചിരുന്നു. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരുമായി പ്രൊഫഷണൽ ബന്ധത്തിന് പുറമെ മറ്റ് യാതൊരു ബന്ധവുമില്ലെന്നും സർവകലാശാല അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

