കേന്ദ്ര മൃഗപരിപാലന വകുപ്പിന് കീഴിൽ റീജിയണൽ ഫോഡർ സ്റ്റേഷനുകൾ, കേന്ദ്ര കന്നുകാലി ബ്രീഡിങ് കേന്ദ്രങ്ങൾ, സെൻട്രൽ ഷീപ് ബ്രീഡിങ് ഫാം, അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ, വെറ്റിനറി കൌൺസിൽ, ഡൽഹി മിൽക്ക് സ്കീം തുടങ്ങി 33 സ്ഥാപനങ്ങൾ ആണുള്ളത്. ഇവയിൽ 24 സ്ഥാപനങ്ങളുടെയും ബഡ്ജറ്റ് വിഹിതം മുൻവർഷങ്ങളിൽ നിന്നും കുറവാണ്. 2024-25 വരെയുള്ള കണക്കുകളാണ് വി ശിവദാസന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് ഫിഷറീസ് വകുപ്പ് മന്ത്രി പ്രൊഫ.എസ് പി ബാഘേൽ നൽകിയത്.
33 സ്ഥാപനങ്ങളിലായി അനുവദിക്കപ്പെട്ട തസ്തികകൾ 2259 ആണ്. എന്നാൽ ഇതിൽ 1382 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 195 തസ്‌തിക വെട്ടിക്കുറച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 61 ശതമാനം തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.
കന്നുകാലി പരിപാലനം ഏറ്റവും ശാസ്ത്രീയമായി മാറേണ്ട കാലത്ത്, ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നത് ഈ മേഖലയെ പിന്നോട്ടടിപ്പിക്കും . ഇന്ത്യയിലെ ക്ഷീരോത്പന്ന വിപണി വരെ ബ്രിട്ടനും വിദേശരാജ്യങ്ങൾക്കും തുറന്നു കൊടുക്കാൻ കരാർ ഒപ്പിടുമ്പോഴാണ്, ഇത്തരത്തിൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതും നിയമനങ്ങൾ നടത്താതിരിക്കുന്നതും.
ബിജെപിയുടെ പശു സ്നേഹം തെരുവുകളിൽ മാത്രമാണ് എന്ന് വി ശിവദാസൻ എംപി പ്രതികരിച്ചു. വലിയ മൃഗസ്നേഹം പ്രസംഗിക്കുന്നതല്ലാതെ ശാസ്ത്രീയമായ ഗവേഷണങ്ങൾക്കും മൃഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പണം ചെലവഴിക്കാൻ ബിജെപി സർക്കാർ തയ്യാറല്ല. കേന്ദ്ര സ്ഥാപനങ്ങളിലെ നിയമനിരോധനം നീക്കണമെന്നും ശാസ്ത്രീയ ഗവേഷണത്തിന് പണം വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

