
യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെ മുസ്ലിം ലീഗിൽ പുകച്ചിൽ തുടങ്ങി. പിഎം ശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് നിലപാട് കടുപ്പിച്ചു. യൂത്ത് ലീഗ് പരിപാടിയിൽ പദ്ധതിക്കെതിരെ പ്രമേയം അവതരിപ്പിച്ചു.
യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മറ്റിയുടെ പരിപാടിയിലാണ് പ്രമേയം അതവതരിപ്പിച്ചത്. ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമായ, ഭരണഘടനാ ബാധ്യത നിറവേറ്റാത്ത, ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തുന്നതുമായ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കണമെന്നും രാജ്യത്തെ മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വേണം മുന്നേറേണ്ടതെന്നും സർക്കാരിനെ യൂത്ത് ലീഗ് ഓർമിപ്പിച്ചു. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്നും പ്രമേയത്തിൽ പറയുന്നു.
അതേസമയം പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് വി ഡി സതീശൻ സർക്കാരിന്റെ നീക്കം. മുൻ സർക്കാർ ഒപ്പിട്ടതിനാൽ പിഎംശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്ന നുണയാണ് ഇപ്പോഴും മുഖ്യമന്ത്രി വാദമായി ഉയർത്തുന്നത്. മുൻ സർക്കാർ പണം കൈപ്പറ്റിയിട്ടുണ്ടെന്നും നുണ പ്രചരിപ്പിച്ചു. എന്നാൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് അർഹതപ്പെട്ട എസ്എസ്കെ ഫണ്ട് ലഭിക്കാനാണെന്നും കൈപ്പറ്റിയത് എസ്എസ്കെ ഫണ്ടാണെന്നും വ്യക്തമാക്കി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. പിഎം ശ്രീ മരവിപ്പിക്കാൻ കേരളം കത്ത് നൽകിയിരുന്നു എന്നും പിഎം ശ്രീ കേരളത്തിൽ നടപ്പാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം വി ഡി സതീശന്റേത് നുണപ്രചാരണമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

