മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ചോദിച്ച കെജ്രിവാളിന് പിഴ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. സര്‍ട്ടിഫിക്കറ്റിന്റെ വിശദശാംശങ്ങള്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നല്‍കണമെന്ന ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കെജ്രിവാളിന് 25,000 രൂപ പിഴയും ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവിന്റെ സിംഗിള്‍ ബെഞ്ച് ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ അപേക്ഷകനായ കെജ്രിവാളിന് നല്‍കണമെന്ന് ഉത്തരവിട്ടത്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. ശ്രീധര്‍ ആചാര്യലു ആണ് ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കും ദില്ലി സര്‍വ്വകലാശാലയ്ക്കും ഈ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍വകലാശാലയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 1978ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1983ല്‍ ദില്ലി സര്‍വ്വകശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി എന്നാണ് നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ഇതിന്റെ വിവരങ്ങള്‍ നല്‍കണം എന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം.

സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ നല്‍കാന്‍ സര്‍വ്വകലാശാലയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. കെജ്രിവാളിന്റെ ആവശ്യത്തിന് പിന്നില്‍ പൊതുതാത്പര്യമൊന്നുമില്ല. ഒരാളുടെ ബാലിശമായ കൗതുകത്തിനു വേണ്ടി ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. പ്രധാനമന്ത്രിക്കു ബിരുദമുണ്ടോയെന്നത് അദ്ദേഹത്തിന്റെ ചുമതലയുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത കാര്യമാണെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here