
സൈബർ തട്ടിപ്പുകൾക്ക് വിലങ്ങിടുന്നതിനായി പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ തയ്യാറെടുത്ത് റിസർവ് ബാങ്ക്. ഇതിനായി പുതിയ മാറ്റങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും ആർ ബി ഐ സ്വീകരിക്കുന്നുണ്ട്. പണമിടപാടുകൾക്ക് വെയിറ്റിങ് ടൈം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പരിഗണിക്കുന്നത്. വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് മെയ് 08 വരെ അഭിപ്രായങ്ങൾ അറിയിക്കാം.
നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളിൽ പ്രധാനം 10,000 രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്ക് കൂളിങ്ങ് പീരിയിഡ് (വെയിറ്റിങ് ടൈം) ഏർപ്പെടുത്തുക എന്നതാണ്. പണമിടപാട് നടത്തികഴിഞ്ഞാലും ഈ വെയിറ്റിങ് പിരീയിഡിനുള്ളിൽ ട്രാൻസാക്ഷൻ റദ്ദാക്കാൻ സാധിക്കും. പണം അയച്ചു കഴിഞ്ഞാലും സ്വീകർത്താവ് ആരാണെന്ന് ഉറപ്പാക്കാനും, തട്ടിപ്പ് മണത്താൽ ട്രാൻസാക്ഷൻ റദ്ദാക്കാനും സാധിക്കും.
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരു പരിഷ്കരണമാണ് അക്കൗണ്ടിന് ലിമിറ്റ് ഏർപ്പെടുത്തുക എന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിൽ സൂക്ഷിക്കുന്നത് തടയാനാണ് ആണ് അക്കൗണ്ടിന് ലിമിറ്റ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്. അക്കൗണ്ടിലെ ഒരു വർഷത്തെ ഇടപാടിന്റെ പരിധി നിശ്ചയിക്കും (ഉദാ: ഒരു വർഷം 25 ലക്ഷം) ഉയർന്ന വരുമാനമുള്ളവർക്ക് ഇത് ബാധകമല്ല. ലിമിറ്റിന് പുറത്ത് അക്കൗണ്ടിലേക്ക് പണം എത്തുകയാണെങ്കിൽ അത് ഷാഡോ ക്രെഡിറ്റ് എന്ന പേരിൽ അക്കൗണ്ടിൽ സൂക്ഷിക്കും. ഇടപാടിന്റെ തെളിവ് സമർപ്പിച്ചാൽ മാത്രമേ അത് അക്കൗണ്ടിൽ പ്രതിഫലിക്കുകയുള്ളൂ. ഇല്ലെങ്കിൽ പണം വന്ന അക്കൗണ്ടിലേക്ക് തന്നെ തിരികെ പോകും.
അതുപോലെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മറ്റൊരു മാറ്റമാണ് കിൽ സ്വിച്ച്. തട്ടിപ്പിൽ അകപ്പെട്ടു എന്ന് സംശയം തോന്നിയാൽ എല്ലാ അക്കൗണ്ടുകളിലെയും ഓൺലൈൻ പണമിടപാട് സംവിധാനം ഒറ്റയടിക്ക് മരവിപ്പിക്കാനുള്ള ഫീച്ചറാണ് കിൽ സ്വിച്ച്.
ഇതെല്ലാം ആർ ബി ഐയുടെ പരിഗണനയിൽ മാത്രമുള്ള നിർദേശങ്ങളാണ്. പൊതുജനാഭിപ്രായം തേടി പ്രതികരണങ്ങൾ സ്വീകരിച്ച ശേഷം മാത്രമേ ഈ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ആർബിഐ തീരുമാനം സ്വീകരിക്കുകയുള്ളൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

