സിബിഎസ്ഇ (CBSE) 12-ാം ക്ലാസ് മൂല്യനിർണയ പ്രക്രിയയിൽ സംഭവിച്ചിട്ടുള്ളത് ഗുരുതരമായ അനാസ്ഥയെന്ന് എസ് എഫ് ഐ. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി. എസ്. സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളെ ഉത്കണ്ഠയിലേക്കും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലേക്കും തള്ളിവിട്ടുകൊണ്ടാണ് ഈ വർഷത്തെ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ മൂല്യനിർണയം നടത്തിയിട്ടുള്ളതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
സി.ബി.എസ്.ഇ നടപ്പിലാക്കിയ ഓണ്‍ സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനം ഗുരുതരമായ അപാകതകൾ നിറഞ്ഞതായിരുന്നു. വിജയശതമാനത്തിലുണ്ടായ ഇടിവ്, മാർക്കുകളിലെ ഞെട്ടിപ്പിക്കുന്ന പൊരുത്തക്കേടുകൾ, മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പോലും വലിയ തോതിൽ കുറഞ്ഞ മാർക്ക് ലഭിച്ചുവെന്ന റിപ്പോർട്ടുകൾ എന്നിവ സുതാര്യമല്ലാത്തതും വിദ്യാർത്ഥി വിരുദ്ധവുമായ സമ്പ്രദായത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെയാണ് തുറന്നുകാട്ടുന്നതെന്ന് എസ്എഫ്ഐ നേതൃത്വം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മാനസിക പിരിമുറുക്കവും ആത്മഹത്യാ പ്രവണതയും അനുഭവിക്കുന്ന വിദ്യാർത്ഥികളുടെ കുറിപ്പുകൾ വ്യാപകമായി വരുന്നത് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ഇവിടെ സംഭവിച്ചിട്ടുള്ള ഗുരുതരമായ അനാസ്ഥ കേന്ദ്ര മന്ത്രാലയം ന്യായീകരിക്കുന്നത് പോലെ ഒറ്റപ്പെട്ട സാങ്കേതിക പിഴവ് അല്ല.
ALSO READ: പൊലീസിലെ അനധികൃത സ്ഥലംമാറ്റത്തിന് സ്റ്റേ; നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേത്
പതിനായിരക്കണക്കിന് ഉത്തരക്കടലാസുകൾ വീണ്ടും സ്കാൻ ചെയ്യാനും 13000 ഉത്തരകടലാസുകൾ മാനുവലായി മൂല്യനിർണയം നടത്തുവാനും ബോർഡ് നിർബന്ധിതരായി എന്ന റിപ്പോർട്ട് വരുമ്പോൾ അതിന്റെ ഉത്തരവാത്വത്തിൽ നിന്നും ബോർഡിനെയും കേന്ദ്ര മന്ത്രാലയത്തെയും ഒഴിവാക്കാൻ കഴിയുകയില്ലെന്നും കൃത്യതയില്ലാത്തതും അപാകതകൾ നിറഞ്ഞതുമായ പരിഷ്കാരനടപടികൾക്ക് വിദ്യാർത്ഥികളെ പരീക്ഷണവസ്തുക്കളാക്കുവാൻ അനുവദിക്കുകയില്ലെന്നും എസ് എഫ് ഐ വ്യക്തമാക്കി. തർക്കമുള്ള മുഴുവൻ ഉത്തരക്കടലാസുകളും അടിയന്തരമായി സുതാര്യമായ നിലയിൽ പരിശോധിക്കുവാനും പുനർമൂല്യനിർണ്ണയം ആവശ്യപ്പെടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായ പുനർമൂല്യനിർണ്ണയം അനുവദിക്കുവാനും കേന്ദ്ര മന്ത്രാലയം തയാറാവണം. വിദ്യാർഥികളെ നിരന്തരം വഞ്ചിക്കുകയും ഭാവി തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കും നടപടികൾക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുമെന്നും എസ് എഫ് ഐ പ്രസ്താവനയിൽ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

