
സ്പോർട്സ് ലോകത്ത് ഇതാ പുതിയൊരു റെക്കോർഡ്. ഓടുന്ന കാറുകൾക്ക് മുകളിൽ ടെന്നീസ് കളിച്ചാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഈ കളിക്കാർ ഇടം നേടിയിരിക്കുന്നത്. രണ്ട് ചലിക്കുന്ന കാറുകളിൽ ഏറ്റവും ദൈർഘ്യമേറിയ ടെന്നീസ് റാലി എന്ന റെക്കോർഡാണ് ഇവർ നേടിയിരിക്കുന്നത്.
ടെന്നീസ് താരങ്ങളായ ജാമി മുറെ, ലോറ റോബ്‌സൺ എന്നിവരുടെ സ്റ്റണ്ടാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. NX ക്രോസ്ഓവർ എസ്‌യുവികൾക്ക് മുകളിൽ നിന്നായിരുന്നു ഇവർ ടെന്നീസ് കളിച്ചത്. കാറുകളുടെ മുകളിൽ രണ്ട് അലുമിനിയം പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിച്ച് മേൽക്കൂര റാക്ക് മൗണ്ടിംഗ് പോയിന്റുകൾ വഴി എസ്‌യുവികളിലേക്ക് ബോൾട്ട് ചെയ്തു. തുടർന്ന് നാല് സുരക്ഷാ സ്ട്രാപ്പുകൾ ഉപയോഗിച്ച് അവ സുരക്ഷിതമാക്കി, എന്നിട്ടായിരുന്നു സാഹസികമായ പ്രകടനം. പ്രൊഫഷണൽ സ്റ്റണ്ട് ഡ്രൈവർമാരായിരുന്നു സ്റ്റിയറിംഗ് വീലിന് പിന്നിലിരുന്ന് ഇംഗ്ലണ്ടിലെ ഡക്സ്ഫോർഡ് എയർഫീൽഡിന്റെ റൺവേയിലൂടെ കാർ ഓടിച്ചത്.
മണിക്കൂറിൽ 47 കിലോമീറ്റർ വേഗതയിലായിരുന്നു കാറുകൾ സഞ്ചരിച്ചത്, ജാമി മുറെയും ലോറ റോബ്‌സണും ടെന്നീസ് പന്ത് തുടർച്ചയായി 101 തവണ മുന്നോട്ടും പിന്നോട്ടും കടത്തിവിട്ടു. ഒന്നിലധികം ശ്രമങ്ങൾ വേണ്ടിവന്നു ഇരുവർക്കും റെക്കോർഡുകൾ സ്വന്തമാക്കാൻ.
“ടെന്നീസ് കൃത്യത, വൈദഗ്ദ്ധ്യം, ഏകോപനം എന്നിവ ആവശ്യമുള്ള ഒരു കായിക ഇനമാണ്, അതിനാൽ വേഗത്തിൽ സഞ്ചരിക്കുന്ന ചലിക്കുന്ന കാറുകൾക്ക് മുകളിൽ ഒരു റാലി കളിക്കുന്നത് നിസ്സാര കാര്യമല്ല!”റെക്കോർഡ് സ്ഥാപിച്ചതിന് ശേഷം ലോറ റോബ്സൺ പറഞ്ഞു. “ഞാൻ ഇതുവരെ ഏറ്റെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശകരവും അസാധാരണവുമായ വെല്ലുവിളി” എന്നായിരുന്നു ജാമി മുറെയുടെ പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

