
പുതിയ സീസണിന്റെ തുടക്കത്തിൽ തന്നെ ഗ്രാൻഡ് സ്ലാം കിരീടം നേടുക എന്ന ലക്ഷ്യത്തോടെ താരങ്ങൾ മെൽബണിൽ എത്തുമ്പോൾ, ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ലോകത്തിന് ആവേശകരമായ ഓർമ്മകൾ തരുമെന്നുറപ്പ്. ടെന്നീസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷത്തെ ആദ്യ ഗ്രാൻഡ് സ്ലാം ടൂർണമെന്റായ ഓസ്‌ട്രേലിയൻ ഓപ്പണിന് മെൽബൺ പാർക്കിൽ തുടക്കമാകും. ജനുവരിയിലെ കടുത്ത ചൂടിനിടയിലും ലോകത്തിലെ മുൻനിര താരങ്ങൾ ഹാർഡ് കോർട്ടിൽ കിരീടത്തിനായി പോരാട്ടത്തിനിറങ്ങും. തലമുറമാറ്റങ്ങളും പുതിയ താരങ്ങളുടെ ഉദയവും ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ ജാനിക് സിന്നർ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് കങ്കാരുനാട്ടിൽ കാലുകുത്തുന്നത്. കാർലോസ് അൽകാരസ്, ഡാനിൽ മെദ്വദെവ്, അലക്സാണ്ടർ സ്വെരേവ് എന്നിവരും കിരീട പ്രതീക്ഷയുമായി ഓസ്‌ട്രേലിയയിൽ കാലുകുത്തിയിട്ടുണ്ട്. അതേസമയം, ഇവരെ വെല്ലുവിളിച്ച് ഒരു കൂട്ടം യുവതാരങ്ങൾ കൂടി എത്തുന്നതോടെ ടൂർണമെന്റിൽ അആവേശം നിറയും.
Also Read: “ഇന്ത്യൻ ഏജന്റ്” വിവാദം; ചർച്ചയെ തുടർന്ന് ബഹിഷ്കരണം പിൻവലിച്ച് ബംഗ്ലാദേശ് കളിക്കാർ
വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ മാഡിസൺ കീസ് തന്റെ ആധിപത്യം നിലനിർത്താൻ ഇറങ്ങുമ്പോൾ, കഴിഞ്ഞ കൊല്ലത്തെ ഫൈനലിസ്റ്റ് അരീന സാബലെങ്ക, ഇഗ സ്വിയാറ്റെക്, കൊക്കോ ഗാഫ്, എലീന റൈബാക്കിന എന്നിവർ വെല്ലുവിളികളായി ഉണർന്നു വന്നിട്ടുണ്ട്. സ്ഥിരതയും ശക്തിയും ഒരുപോലെ ആവശ്യമായ മെൽബൺ കോർട്ടിൽ കടുത്ത മത്സരം കാണാമെന്നു ഉറപ്പിക്കാൻ സാധിക്കും. ഡബിൾസിലും മിക്‌സഡ് ഡബിൾസിലും അനുഭവസമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള പോരാട്ടം ആരാധകർക്ക് പുത്തൻ അനുഭൂതിയാകും. കൂടാതെ, നൈറ്റ് സെഷനുകളും റൂഫ് സംവിധാനമുള്ള കോർട്ടുകളും മഴയും ചൂടും ബാധിക്കാതെ മത്സരങ്ങൾ നടത്താനും ആസ്വദിക്കാനും സഹായകമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

