ലാറ്റിനമേരിക്കയിലെ കരുത്തരായ പരാഗ്വേയെ 4-1ന് തകർത്ത് ലോകകപ്പിൽ മികച്ച പ്രകടനത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് അമേരിക്ക. ഈ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിലെ മറ്റ് ടീമുകൾക്ക് കൃത്യമായ മുന്നറിയിപ്പാണ് അമേരിക്ക നൽകിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ പരാഗ്വേയ്ക്കെതിരെ സമ്പൂർണ ആധിപത്യമാണ് അമേരിക്ക പുലർത്തിയത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് അമേരിക്ക മുന്നിലെത്തിയിരുന്നു.
ഇന്നത്തെ തകർപ്പൻ ജയത്തോടെ പുതിയൊരു റെക്കോർഡ് കൂടി ലോകകപ്പിൽ അമേരിക്ക കുറിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിലെ ഒരു മത്സരത്തിൽ അമേരിക്ക നാല് ഗോളുകൾ നേടുന്നത്. 2022ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആകെ അമേരിക്കയ്ക്ക് നേടാനായത് രണ്ട് ഗോളുകൾ മാത്രമാണ്. അതുകൊണ്ടുതന്നെ മൌറീഷ്യ പെച്ചറ്റീന പരിശീലിപ്പിക്കുന്ന ഈ അമേരിക്കൻ ടീം ലോകകപ്പിലെ വമ്പൻമാർക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Also Read- അമേരിക്കയുടെ ഷാർപ്പ് ഷൂട്ടർ; അരങ്ങേറ്റം ഗംഭീരമാക്കിയ ഫൊലാരിൻ ബലോഗൺ
അമേരിക്കയ്ക്കുവേണ്ടി ഇരട്ടഗോളുമായി തിളങ്ങി ഫൊലാരിൻ ബലോഗണ്ണും ഇന്നത്തെ മത്സരത്തിൽ ചരിത്രനേട്ടം കൈവരിച്ചിട്ടുണ്ട്. 1930ന് ശേഷം അമേരിക്കയ്ക്കുവേണ്ടി ഇരട്ടഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് മൊണാക്കോ താരമായ ഈ 24കാരൻ കുറിച്ചത്. വരുംദിവസങ്ങളിൽ എതിരാളികൾക്ക് വൻ ഭീഷണിയായിരിക്കുമെന്ന പ്രഖ്യാപനമാണ് ഇന്നത്തെ മത്സരത്തിൽ ബലോഗൺ നടത്തിയിരിക്കുന്നത്.
Also Read- ലോകകപ്പ് അരങ്ങറ്റത്തിൽ ഇരട്ടഗോളുമായി ബലോഗൺ; പരാഗ്വേയെ 4-1ന് തകർത്ത് അമേരിക്ക
പരാഗ്വേയ്ക്കെതിരെ പന്തടക്കത്തിലും ആക്രമണത്തിലും പ്രതിരോധത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് അമേരിക്ക നടത്തിയത്. ഏഴാം മിനിട്ടിൽ പരാഗ്വേ താരത്തിന്‍റെ സെൽഫ് ഗോളിൽ മുന്നിലെത്തിയ അമേരിക്ക, ബലോഗണ്ണിന്‍റെ ഇരട്ടിഗോളിലൂടെ ആദ്യ പകുതിയിൽ തന്നെ ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതിയിൽ മൌറീഷ്യയിലൂടെ ആശ്വാസഗോൾ കണ്ടെത്തിയെങ്കിലും, റെയ്നയിലൂടെ മത്സരം അവസാനിക്കുന്നതിന് നിമിഷങ്ങൾ മുമ്പ് അമേരിക്ക പട്ടിക തികച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

