
കൗമാരവൈഭവങ്ങൾ തീർക്കുന്ന വിസ്മയങ്ങളാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ പ്രധാന ആകർഷണീയത. 14 വയസുകാരനായ രാജസ്ഥാന്റെ വൈഭവ് സൂര്യവംശി മുതൽ ചെന്നൈയുടെ ആയുഷ് മാത്രെ വരെ ക്രിക്കറ്റിന്റെ ഭാവിയിലേക്ക് കരുതിവയ്ക്കാൻ ഒരു പിടി താരങ്ങളെയാണ് ഇത്തവണത്തെ ഐപിഎൽ സംഭാവന ചെയ്തിരിക്കുന്നത്.
പ്രതിഭയുടെ മിന്നൽ വെളിച്ചങ്ങളാൽ ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കിയ കൗമാരരതാരങ്ങളുടെ ലിസ്റ്റിൽ പേര് എഴുതി ചേർത്ത അവസാന താരമാണ് ആയുഷ് മാത്രെ. ആർ സി ബി ക്കെതിരായ മത്സരത്തിൽ ചെന്നൈ രണ്ടു റൺസകളെ കാലിടറി വീണുവെങ്കിലും, തോൽവിയെ മറാക്കാനാകുന്ന തരത്തിൽ തിളക്കമേറിയതായിരുന്നു പതിനേഴുകാരനായ ആയുഷിന്റെ ബാറ്റിങ്ങ്. 48 പന്തിൽ 195.83 പ്രഹരശേഷിയിൽ ഒൻപത് ഫോറും അഞ്ചും സിക്സും സഹിതം 94 റൺസാണ് ആർ സി ബിക്കെതിരെ ആയുഷ് അടിച്ചുകൂട്ടിയത്. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് പരുക്കേറ്റതാണ് ആയുഷിന് ടീമിലേക്കുള്ള വാതിൽ തുറന്ന് നൽകിയത്. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ 15 പന്തിൽ 32 റണ്ണുമായി തന്റെ വരവറിയിച്ച ആയുഷ് ആർസിബിക്കെതിരായ 94 റൺസ് പ്രകടനത്തിലൂടെ ഐപിഎല്ലിൽ അർധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും സ്വന്തമാക്കി. 17 വർഷവും 291 ദിവസവുമാണ് ആർധ സെഞ്ച്വറി നേടുമ്പോൾ ആയുഷിന്റെ പ്രായം.
ഇത്തവണത്തെ ഐപിഎൽ ആവേശത്തിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ട പേരാണ് വൈഭവ് സൂര്യവംശിയുടേത്. രാജസ്ഥാൻ ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരം തന്റെ വരവ് എന്ത് ലക്ഷ്യം വെച്ചാണെന്ന് ഐപിഎല്ലിൽ നേരിട്ട ആദ്യ പന്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി. ഐപിഎല്ലിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി. ട്വന്റി ട്വന്റിയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം അങ്ങനെ ഒരു പിടി റെക്കോർഡുകളാണ് വൈഭവ് ഈ ഐപിഎല്ലിൽ തന്റെ പേരിൽ എഴുതിച്ചേർത്തത്.
അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റെടുത്ത് വരവറിയിച്ച വിഘ്നേഷ് പുത്തൂർ എന്ന മലയാളി താരവും ഈ ഐപിഎല്ലിന്റ കണ്ടെത്തലാണ്. മുംബൈ താരമായ വിഘ്നേഷ് കാലിന് പരുക്കേറ്റതിനെ തുടർന്ന് ഈ സീസണിൽ നിന്ന് റൂൾഡ് ഔട്ട് ആയെങ്കിലും കൃത്യമായ ഒരു സന്ദേശം താരത്തെ പറ്റ മുംബൈ ടീം പങ്കുവെച്ചിട്ടുണ്ട്. തീരുന്നില്ല, തുടരും- സീ യു സൂൺ വിഘ്നേഷ് എന്നാണ് മുംബൈ സോഷ്യൽ മീഡിയയിൽ ടീം പങ്കുവെച്ച വീഡിയോക്ക് അടിക്കുറുപ്പ് നൽകിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റെടുത്ത ചൈനാമാൻ ബോളർ ആയ വിഘ്‌നേഷ് ഈ സീസണിൽ ആകെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ക്രിക്കറ്റിന്റെ പൂരമായ ഐപിഎല്ലിൽ പ്രതിഭയുടെ ഒളിമങ്ങാത്ത പ്രഭയുമായി ഭാവിയുടെ പുത്തൻ വാഗ്ദാനങ്ങൾ ഉദിച്ചുയരുകയാണ്. കൗമാര താരങ്ങളുടെ കഴിവുകൾ തേച്ചുമിനുക്കപ്പെടുന്ന മൈതാനത്ത് നിന്ന് ഇത്തവണ ക്രിക്കറ്റിന്റെ ഭാവിയിലേക്ക് ഒരു പിടി താരങ്ങളെയാണ് സംഭാവന ചെയ്തിരിക്കുന്നത്. പഞ്ചാബിന്റെ പ്രിയാൻഷ് ആര്യയും ഡെൽഹിയുടെ വിപ്രജ് നിഗവുമൊക്കെ ഇക്കൂട്ടത്തിലെ മറ്റു പേരുകളാണ്. ഇനിയും കാത്തിരിക്കാം കാരണം ഇനിയും പുതിയ പുതിയ പുത്തൻ താരോദയങ്ങൾക്ക് ഐപിഎൽ വേദിയാകുക തന്നെ ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here