പുറകെ പൊലീസ് വന്നപ്പോള്‍ കൊളംബിയന്‍ ഫുട്‌ബോള്‍ താരം ഹാമെഷ് റോഡ്രിഗസ് കരുതിയത് തന്നെ തട്ടിക്കൊണ്ടു പോകാനാണെന്നാണ്. അതിവേഗത്തില്‍ കാറോടിച്ച റോഡ്രിഗസ് മറ്റൊരു വാഹനത്തെ മിന്നല്‍ വേഗത്തിലാണ് മറികടന്നത്. മാഡ്രിഡിലേക്ക് റയലിന്റെ പരിശീലന ക്യാമ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. റോഡ്രിഗസിന്റെ കറുത്ത ഓഡി ആര്‍ 8 കാറിനെ പൊലീസ് പിന്തുടരുകയായിരുന്നു. എന്നാല്‍, തന്നെ തട്ടിക്കൊണ്ടു പോകാനാണെന്നു കരുതിയ റോഡ്രിഗസ് കാര്‍ അതിവേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. റോഡ്രിഗസിനെ പിന്നീട് പൊലീസ് കോടതിയില്‍ ഹാജരാക്കി.
6 കിലോമീറ്റര്‍ ദൂരത്തോളം പൊലീസ് രോഡ്രിഗസിനെ പിന്തുടര്‍ന്നു. ഇത് ഏകദേശം 15 മിനുട്ട് സമയമുണ്ടായിരുന്നു. ഇതിനിടയില്‍ രണ്ടുതവണ റോഡ്രിഗസിന്റെ കാര്‍ വേഗതപരിധി ലംഘിച്ച് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയ്ക്കു മുകളില്‍ പോകുകയും ചെയ്തു. ട്രെയ്‌നിംഗ് കോംപ്ലക്‌സിലേക്ക് റോഡ്രിഗസ് കയറിയ ശേഷമാണ് ചെയ്‌സിംഗ് അവസാനിച്ചത്. പൊലീസ് എന്നു രേഖപ്പെടുത്താത്ത കാറിലായിരുന്നു പൊലീസ് റോഡ്രിഗസിനെ പിന്തുടര്‍ന്നത്. സ്ഥലത്തെത്തിയ ശേഷം റോഡ്രിഗസ് കാറില്‍ നിന്നിറങ്ങിയപ്പോഴാണ് പൊലീസാണെന്നു തിരിച്ചറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലിനായി റോഡ്രിഗസിനെ കസ്റ്റഡിയില്‍ എടുത്തു.
തട്ടിക്കൊണ്ടു പോകാന്‍ വരുന്നവരാണെന്നു കരുതിയാണ് താന്‍ കാര്‍ നിര്‍ത്താതിരുന്നതെന്ന് റോഡ്രിഗസ് വാദിച്ചു. കൊളംബിയയില്‍ ക്രിമിനലുകള്‍ ഇത്തരത്തിലുള്ള കാറുകള്‍ ഉപയോഗിക്കാറുണ്ടെന്നും താരം പൊലീസിനോടു പറഞ്ഞു. താരം അമിതവേഗത്തിലായിരുന്നെന്നും ഉച്ചത്തില്‍ പാട്ടുവച്ചിരുന്നതിനാല്‍ പൊലീസ് വാഹനം ശ്രദ്ധിച്ചിരുന്നില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 200 കിലോമീറ്റര്‍ വേഗപരിധി കടന്നതിന് താരത്തിന് 10,400 യൂറോ പിഴയിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇത് ഏകദേശം 7,61,934 രൂപ വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here