ചവറയില്‍ സിപിഐഎം റാലിക്ക് നേരെ എസ്ഡിപിഐ ആക്രമണം; സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരുക്ക്

കൊല്ലം: സിപിഐഎം ചവറ ഏരിയസമ്മേളനത്തിന്റെ സമാപനറാലിക്കു നേരെ എസ്‌ഡിപിഐ അക്രമിസംഘം ബൈക്കുകള്‍ ഇടിച്ചുകയറ്റി ആക്രമണം നടത്തി. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്ക്.

പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രി, താലൂക്കാശുപത്രി, ചവറ ഫൌണ്ടേഷന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

സിപിഐഎം ജില്ലാ കമ്മിറ്റിയുടെ വാഹനമടക്കം നിരവധി വാഹനങ്ങള്‍ തകര്‍ത്തു. കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെയും ആക്രമണം നടന്നു.

ശങ്കരമംഗലത്തുനിന്ന് ആരംഭിച്ച പ്രകടനം കൊറ്റന്‍കുളങ്ങരയില്‍ എത്തിയപ്പോഴാണ് നിരവധി ബൈക്കുകളിലെത്തിയ എസ്ഡിപിഐ സംഘം ഇടിച്ചുകയറി ആക്രമണം നടത്തിയത്. ചുവപ്പുവളന്റിയര്‍ മാര്‍ച്ചിന്റെ മുന്‍നിരയിലുണ്ടായിരുന്നവരെയാണ് ആദ്യം ആക്രമിച്ചത്.

വനിതാ വളന്റിയര്‍മാരായിരുന്നു മുന്‍നിരയില്‍. അധികവും വിദ്യാര്‍ഥിനികള്‍. ഇവരെ ആക്രമിച്ചശേഷം പ്രകടനത്തിലുണ്ടായിരുന്ന പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

തെക്കുംഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലയ്ക്ക് ആക്രമണത്തില്‍ താടിയെല്ലിന് പൊട്ടലുണ്ടായി. വേട്ടുതറ ബ്രാഞ്ച് സെക്രട്ടറി സുനിലിന്റെ തല അടിച്ചുപൊട്ടിച്ചു. എട്ട് തുന്നലിടേണ്ടിവന്നു. ചവറ സ്വദേശി അനീഷിന്റെ കൈ അടിച്ചുപൊട്ടിച്ചു. ചവറ സ്വദേശി ദീപുവിനും തലയ്ക്ക് പരിക്കേറ്റു.

സിപിഐഎം ഏരിയകമ്മിറ്റി അംഗം ബീനാദയന്‍ അടക്കം മറ്റ് നിരവധി നേതാക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. എസ്ഡിപിഐ ബഹുജനമുന്നേറ്റയാത്ര എന്ന പേരില്‍ നടത്തിയ ജാഥയില്‍ വന്നവരാണ് ആക്രമണം നടത്തിയത്. ജില്ലയില്‍ ഈ ജാഥ കടന്നുപോയ സ്ഥലങ്ങളിലെല്ലാം ആക്രമണത്തിന് ഇവര്‍ ശ്രമിച്ചു. ആക്രമണത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News