‘ഞങ്ങള്‍ മത്സരിക്കുന്നത് സംഘപരിവാര്‍ വിരുദ്ധതയ്ക്ക് ശക്തി പകരാന്‍’; സിപിഐഎംഎല്‍

ബീഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ ഭരണത്തിന്റെ ഭാഗമാകില്ലെന്ന് സിപിഐഎംഎല്‍. സംഘപരിവാറിനെതിരെ സംഘടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാസഖ്യത്തിന്റെ ഭാഗമായതെന്നും സിപിഐഎംഎല്‍ ലിബറേഷന്‍ പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍ പറഞ്ഞു.

‘ഞങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം. ആ ശക്തി ബിജെപി വിരുദ്ധതയ്ക്ക് ശക്തിപകരാന്‍ പിന്തുണയാകും. മഹാസഖ്യം അധികാരത്തിലെത്തിയാലും ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാകില്ല. മന്ത്രിസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ല. എന്നാല്‍ സര്‍ക്കാരിന് മാര്‍ഗ നിര്‍ദേശം നല്‍കാനും ഇടപെടാനും ഞങ്ങളുണ്ടാകും,’ കവിതാ കൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പി-ജെ.ഡി.യു സഖ്യം ബീഹാര്‍ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്നും കവിതാ കൃഷ്ണന്‍ പറഞ്ഞു.

ഭൂസമരങ്ങളിലൂടെയും ദളിതുകളുടെ അവകാശ പോരാട്ടങ്ങളിലൂടെയുമാണ് ബീഹാറിന്റെ മണ്ണില്‍ സി.പി.ഐ.എം.എല്‍ വേരുറപ്പിച്ചത്. ആര്‍.ജെ.ഡി ഉള്‍പ്പെടുന്ന മഹാസഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പാര്‍ട്ടി തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മൂന്ന് എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ ഒറ്റയാള്‍ പോരാട്ടം എവിടെയുമെത്തില്ലെന്ന് കണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ മഹാസഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പിലേക്ക് എത്തിയതെന്നും കവിതാ കൃഷ്ണന്‍ പറഞ്ഞു.

ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായി 19 സീറ്റുകളിലേക്കാണ് സിപിഐഎംഎല്‍ മത്സരിക്കുന്നത്. പാര്‍ട്ടിയെന്ന നിലയില്‍ 1980കളുടെ അവസാനം മുതല്‍ സിപിഐഎംഎല്‍ ബീഹാര്‍ രാഷ്ട്രീയത്തിലുണ്ട്. ദളിതുകള്‍ക്കിടയില്‍ വോട്ടവാകാശത്തെക്കുറിച്ചുള്ള പ്രാധാന്യം ഉറപ്പുവരുത്തുന്നതിലും സിപിഐഎംഎല്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

നിലവില്‍ മഹാസഖ്യത്തിനെതിരെ ബിജെപി ശക്തമായി രംഗത്തുണ്ട്. നക്‌സലിസം തിരിച്ച് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബീഹാറില്‍ ആര്‍ജെഡി സിപിഐഎംഎല്ലിനെ സഖ്യത്തിലുള്‍പ്പെടുത്തിയതെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. അതേസമയം എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാസഖ്യം ബീഹാര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെതിരെ ശക്തമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News