ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് നഗ്നനാക്കി മര്‍ദ്ദിച്ചുവെന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍

ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് മര്‍ദ്ദിച്ചു എന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍. കസ്റ്റഡിയില്‍ എടുത്ത് രണ്ടാം ദിവസം നഗ്‌നനാക്കി തന്നെ മര്‍ദ്ദിച്ചു എന്ന് അര്‍ജുന്‍ വ്യക്തമാക്കി. കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് മര്‍ദ്ദിച്ചതെന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. അര്‍ജുന്റെ പരാതി കോടതി രേഖപ്പെടുത്തി.

അതേസമയം, അര്‍ജുന്റെ കസ്റ്റഡി നീട്ടുന്നത് എതിര്‍ത്ത് പ്രതിഭാഗം രംഗത്തെത്തി. എന്തിനാണ് ഇനിയും 7 ദിവസം കൂടി കസ്റ്റഡി എന്ന് അര്‍ജുന്റെ അഭിഭാഷകന്‍ കോടതിയോട് ചോദിച്ചു.

ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അര്‍ജുന്‍ ആയങ്കി തനിക്കേറ്റ മര്‍ദനത്തിന്റെ കാര്യം കോടതിയില്‍ പറഞ്ഞത്.

അതേസമയം, അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അര്‍ജുന്‍ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

സമൂഹ മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികള്‍ ആയി സ്വയം പ്രഖ്യാപിച്ച് യുവാക്കളെ ആകര്‍ഷിക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് കസ്റ്റഡി റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നു. പിന്നീട് ഈ യുവാക്കളെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here