
രാഷ്ട്രീയ ദിശാബോധമില്ലാത്ത വേണുഗോപാലന്മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കോണ്‍ഗ്രസ് യാതൊരു ദിശാബോധവുമില്ലാത്ത പാര്‍ട്ടിയായി മാറി.
കോണ്‍ഗ്രസിന്റെ ബിജെപി വിരുദ്ധ പോരാട്ടത്തിന് ആത്മാര്‍ത്ഥതയില്ലെന്നും എം എ ബേബി പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം സിപിഐഎം തുടരുമെന്നും ഹൈക്കമാന്‍ഡ് അധഃപധിച്ചുവെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താനുള്ള കൂട്ട്‌കെട്ട് രൂപപ്പെടുത്തണം. ഞങ്ങളെ വിമര്‍ശിക്കുന്നവരെ പോലും ഞങ്ങള്‍ ചര്‍ച്ചക്ക് വിളിക്കുമ്പോള്‍ , കോണ്‍ഗ്രസ് ഫത്വ പുറപ്പെടുവിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് ബി ജെ പിക്ക് എതിരായ സമരം അവസാനിക്കില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ എല്ലാം കൊട്ടിയടച്ച് ഇരിക്കുകയാണ് കോണ്‍ഗ്രസ്. വി കെ കൃഷ്ണ മേനോന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ സി പി ഐ എം പിന്തുണ നല്‍കിയിട്ടുണ്ട്. അതു കൊണ്ട് കെ വി തോമസ് നിരാശപ്പെടേണ്ടി വരില്ല. സി പി എമ്മിനെ വിശ്വസിച്ച് വന്ന ഒരാളെയും നിരാശപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് കെ വി തോമസ് കഴിഞ്ഞ ദിവസം കണ്ണൂരെത്തിയിരുന്നു. കണ്ണൂരിലെത്തിയ കെ വി തോമസിനെ വിമാനത്താവളത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
എ ഐ സി സി നേതൃത്വത്തിന്റെയും കെപിസിസിയുടെയും വിലക്കും ഭീഷണിയുമെല്ലാം തള്ളിക്കളഞ്ഞാണ് സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനായി കെ വി തോമസ് കണ്ണൂരിലെത്തിയത്. കൊച്ചിയിൽ നിന്ന് വിമാനമാർഗ്ഗം രാത്രി എട്ട് മണിയോടെ കണ്ണൂരിലെത്തിയ കെ വി തോമസിനെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഷാളണിയിച്ച് സ്വീകരിച്ചു.
കെ.റെയിൽ സമരത്തിനെതിയെ അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാനെന്ന് കെ വി തോമസ് പറഞ്ഞു.
പറയാനുള്ളതെല്ലാം സെമിനാർ വേദിയിൽ പറയും. വീണ്ടും മാധ്യമങ്ങളെ കണ്ടപ്പോൾ കെ റെയിൽ സമരത്തെ തള്ളി. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ വി തോമസ് പറഞ്ഞു.
കേന്ദ്ര- സംസ്ഥാന ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വൈകുന്നേരം 5 മണിക്ക് എകെജി നഗറിൽ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ , പിണറായി വിജയൻ , കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here