പാലക്കാട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം ജില്ലാ ആശുപത്രിയില്‍ എത്തിയതായി കണ്ടെത്തി.
കൊല്ലപ്പെട്ട സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയ സമയത്ത് പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നാണ് പ്രതികള്‍ ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പോയത്. ആശുപത്രിയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.
കൂടാതെ കൃത്യത്തിനു ശേഷം നഗരത്തിന് പുറത്തേക്ക് പ്രതികള്‍ നീങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായി. ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
അതേസമയം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊലക്കേസില്‍ പിടിയിലായ മൂന്നു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്‍, ആറുമുഖന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കസബ പൊലീസിന്റെ പിടിയിലായത്.
പ്രതികളെല്ലാം ആര്‍എസ്എസ്- ബിജെപി ബന്ധമുള്ളവരാണ്. ഇവര്‍ കൊലപാതകശേഷം രക്ഷപെട്ട കാര്‍ കഞ്ചിക്കോട് ഉപേക്ഷിച്ച് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
കൊലപാതകികള്‍ക്ക് സഞ്ചരിക്കാന്‍ കാര്‍ വാടകയ്ക്ക് എടുത്ത രമേശാണ് പിടിയിലായതെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here