വയനാട് പുനരധിവാസത്തിനായി നടത്തിയ യൂത്ത് കോൺഗ്രസ് ഫണ്ട് പിരിവിലെ തിരിമറി. 11 നിയോജക മണ്ഡലം പ്രസിഡണ്ട് മാർക്കെതിരെ നടപടിയെടുത്ത് തലയൂരാൻ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ ഫണ്ട് പിരിവിന്റെ കണക്ക് ചോദിച്ചവർക്കെതിരെയാണ് നടപടിയെന്ന് മറുവിഭാഗം നേതാക്കളും ആരോപിക്കുന്നു.
പെരിന്തൽമണ്ണ, മങ്കട ,തിരൂരങ്ങാടി ,തിരൂർ,താനൂർ, ചേലക്കര, ചെങ്ങന്നൂർ,കഴക്കൂട്ടം കാട്ടാക്കട ,കോവളം, വട്ടിയൂർക്കാവ് എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രസിഡന്റുമാരെയാണ് സസ്പെൻഡ് ചെയ്തത്. ബിരിയാണി ചലഞ്ച് നടത്തിയും പായസ ചലഞ്ച് നടത്തിയും നേരിട്ട് പണപ്പിരിവ് നടത്തിയും ലഭിച്ച തുക സംസ്ഥാന നേതൃത്വത്തിന് കൈമാറിയില്ല എന്നതാണ് ഈ കമ്മറ്റികൾക്ക് നേരെയുള്ള കുറ്റം.
എന്നാൽ സംസ്ഥാന പഠന ക്യാമ്പിൽ വയനാട് ദുരിതബാധിതർക്കായി പിരിച്ചെടുത്ത തുകയെ സംബന്ധിച്ച് ചോദ്യം ചെയ്ത കമ്മറ്റികൾക്കെതിരെയാണ് നടപടിയെടുത്തതെന്നാണ് മറുവിഭാഗം നേതാക്കൾ ആരോപിക്കുന്നത്. സംസ്ഥാന നേതൃത്വം പലസ്ഥലങ്ങളിൽ നിന്നും നേരിട്ട് പിരിവ് നടത്തി. വിദേശത്തുനിന്നും വ്യാപകമായി ഫണ്ട് പിരിച്ചെടുത്തു. വൻകിട സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് സംസ്ഥാന നേതൃത്വം പണം സമാഹരിച്ചു. ഈ തുക എവിടെപ്പോയെന്നായിരുന്നു സംസ്ഥാന ക്യാമ്പിൽ ഉയർന്ന ചോദ്യം.
എന്നാൽ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ വന്ന 88 ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞു കിട്ടിയതെന്നാണ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. ഇത് വിശ്വാസയോഗ്യമല്ലെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഫണ്ട് പിരിവിലെ തിരിമറി വിവാദമായതിന്റെ പശ്ചാത്തലത്തിൽ ചുരുക്കം ചില നിയോജകമണ്ഡലം പ്രസിഡണ്ട് മാർക്കെതിരെ നടപടിയെടുത്ത് തലയൂരാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നും മറവുഭാഗം നേതാക്കൾ ആരംഭിക്കുന്നു. അതേസമയം നിയോജകമണ്ഡലം കമ്മിറ്റികളിൽ നിന്ന് പരാതികൾ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനും കെപിസിസി നേതൃത്വത്തിനും ലഭിച്ചതായാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

