
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തിസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ മാപ്പ് പറയണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കന്യാസ്ത്രീകൾ തടവറയുടെ ഇരുട്ടിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് എത്തിയിരിക്കുകയാണ്. വിഷയത്തിൽ ഇടതുപക്ഷ എം പിമാരുടെ ഇടപെടൽ നിർണ്ണായകമായി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയപാർട്ടികളും സംഘടനകളും രംഗത്ത് വന്നു എന്നും മാധ്യമങ്ങളുടെ കൂടി പിന്തുണയാണ് ജാമ്യത്തിലേക്ക് നയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഇനി എഫ്‌ഐആർ റദ്ദാക്കുകയും കള്ള കേസുകൾ പിൻവലിക്കുകയും വേണം. നിയമവിരുദ്ധമായ സമീപനമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് ഗവൺമെന്റ് സ്വീകരിച്ചത്. വിഷയത്തിൽ ഛത്തീസ്ഗഡ് സർക്കാർ മാപ്പ് പറയണം. തങ്ങളാണ് കുറ്റം ചെയ്തതെന്ന് അവർ ഏറ്റു പറയണം. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ഒരു സർക്കാർ ലംഘിച്ചുവെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

