
മുൻ എംഎൽഎ കണ്ണനെതിരേയുള്ള മീഡിയ വൺ മാനേജിംഗ് എഡിറ്ററും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവുമായ സി ദാവൂദിന്‍റെ വർഗീയ പരാമർശത്തിൽ വണ്ടൂരിൽ സിപിഐഎം പ്രതിഷേധം. സിപിഐഎം വണ്ടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മനുഷ്യക്കൂട്ടായ്മയും സംഘടിപ്പിച്ചു. മൗദൂദികളുടെ മതേതര സർട്ടിഫിക്കറ്റ് സിപിഐഎമ്മിന് വേണ്ടെന്ന മുദ്ര്യാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. നിയമസഭയിൽ തീവ്രവാദ സംഘടനക്കെതിരേ നടത്തിയ പരാമർശമാണ് സി ദാവൂദ് വളച്ചൊടിച്ചത്.
എൻഡിഎഫ് എന്ന ഭാഗം മറച്ചുവെച്ചാണ് ദാവൂദ് ചർച്ചയിൽ പരാമർശിച്ചത്. ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ തീവ്രവാദ സംഘടനയായ എൻഡിഎഫിനെതിരായി പറഞ്ഞ കാര്യങ്ങൾ മലപ്പുറം ജില്ലക്കെതിരേ പറഞ്ഞതായി വളച്ചൊടിക്കുകയായിരുന്നു. മത തീവ്രവാദ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം വ്യാപിക്കുന്നതിനെക്കുറിച്ചാണ് കണ്ണൻ 1999 മാർച്ച് 23ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. ഇതിൽ തീവ്രവാദ സംഘടനയായ എൻഡിഎഫ് നടത്തുന്ന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയിരുന്നു.
ഒരിക്കലും മലപ്പുറം ജില്ലയിലെ കച്ചവടക്കാർ ക്രിസ്മസ് നക്ഷത്രങ്ങളും കറുത്ത മുണ്ടും വിൽക്കുന്നില്ലെന്ന് എൻ കണ്ണൻ നിയമസഭയിൽ പറഞ്ഞിട്ടില്ല. എൻഡിഎഫ് എന്ന സംഘടന അത്തരം വാദങ്ങൾ ഉണ്ടാക്കി നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ഇത് ഹിന്ദുത്വ വർഗ്ഗീയ സംഘടനകൾ മുതലെടുക്കുന്നുവെന്നുമാണ് എൻ കണ്ണൻ പറഞ്ഞത്. എന്നാൽ ‘എംഎൽഎ, മലപ്പുറം ജില്ലയിൽ ക്രിസ്തുമസ് നക്ഷത്രങ്ങൾ വിൽക്കാൻ കഴിയുന്ന അന്തരീക്ഷമില്ല എന്നും ശബരിമലക്ക് പോവുന്നവർക്കുള്ള കറുത്ത മുണ്ട് വിൽക്കാൻ സമ്മതിക്കുന്നില്ല’ എന്നുമാണ് പറഞ്ഞതെന്ന് ദാവൂദ് വളച്ചൊടിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം കനത്ത പ്രതിഷേധമാണ് ഇതിനെതിരെ നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

